ഡൽഹി: ഐപിഎലിലെ അവസാന സ്ഥാനക്കാരുടെ പോരാട്ടത്തിൽ ഡൽഹി ഡെയർ ഡെവിൾസിനെതിരേ ബാംഗളൂർ റോയൽ ചലഞ്ചേഴ്സിന് അഞ്ചു വിക്കറ്റ് വിജയം. ഡൽഹി ഉയർത്തിയ 182 റണ്‍സ് ലക്ഷ്യം ആറു പന്തുശേഷിക്കെ ബാംഗളൂർ മറികടന്നു.
വിരാട് കോഹ്ലി(40 പന്തിൽ 70), എ.ബി.ഡിവില്ല്യേഴ്സ്( 37 പന്തിൽ പുറത്താകാതെ 72) എന്നിവരുടെ പ്രകടനമാണ് ബാംഗളൂരിനെ വിജയത്തിലേക്കു നയിച്ചത്. ലക്ഷ്യം പിന്തുടരവെ 18/2 എന്ന നിലയിൽ തകർന്ന ബാംഗളൂരിനെ മൂന്നാം വിക്കറ്റിൽ 118 റണ്‍സ് കൂട്ടിച്ചേർത്ത് കോഹ്ലിയും ഡിവില്ല്യേഴ്സും രക്ഷപ്പെടുത്തുകയായിരുന്നു. ഡൽഹിക്കായി ട്രന്റ് ബോൾട്ട് രണ്ടു വിക്കറ്റ് നേടി.
ആദ്യം ബാറ്റു ചെയ്ത ഡൽഹി നിശ്ചിത ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 181 റണ്‍സ് നേടിയിരുന്നു. ഒരിക്കൽക്കൂടി റിഷഭ് പന്ത് ഡൽഹിയെ മുന്നിൽനിന്നു നയിച്ചപ്പോൾ സ്കോർ 200 കടക്കുമെന്നു തോന്നിപ്പിച്ചിരുന്നെങ്കിലും പന്ത് പുറത്തായതോടെ ഡൽഹിയുടെ സ്കോറിംഗ് റേറ്റ് കുറഞ്ഞു. പന്ത് 34 പന്തിൽ 61 റണ്‍സ് നേടി പുറത്തായി.
അഭിഷേക് ശർമ(19 പന്തിൽ 46), ശ്രേയസ് അയ്യർ(32) ഡൽഹിക്കായി മികച്ച പ്രകടനം കാഴ്ചവച്ചു. ബാംഗളൂരിനായി യുസ്വേന്ദ്ര ചാഹൽ രണ്ടു വിക്കറ്റ് നേടി. മോയിൻ അലി, മുഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
Discussion about this post