‘എന്റെ മകള്‍ മാറി നില്ക്കുന്നതാവാം… അല്ലെങ്കില്‍ ആരെങ്കിലും മാറ്റി നിര്ത്തുന്നതുമാവാം… അവള് തിരിച്ചുവരുമെന്നാണ് എന്റെ വിശ്വാസം…” ജെസ്നയുടെ പിതാവിന്റെ വാക്കുകളാണിത്. കുന്നത്തുവീട്ടില്‍ ജെയിംസ് ജോസഫിന്റെ വാക്കുകളില്‍ ഇപ്പോഴും പ്രതീക്ഷയാണ്. തന്റെ മകള്‍ തിരിച്ച് വരും അവള്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന പ്രതീക്ഷ.
കാഞ്ഞിരപ്പള്ളി സെയ്ന്റ് ഡൊമിനിക്സ് കോളേജിലെ വിദ്യാര്‍ഥിനിയായിരുന്ന തന്റെ മകളെ കാണാതായിട്ട് 93 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ തനിക്കു പറയാനുള്ളത് വിശദമാക്കുകയായിരുന്നു ജെയിംസ്. വ്യാഴാഴ്ച അദ്ദേഹത്തെ കാണുമ്പോള്‍ ജെസ്ന വാര്‍ത്തകളില്‍ നിറയുകയായിരുന്നു. ജെയിംസിന്റെ നിര്‍മാണസ്ഥാപനം പാതി പണിതീര്‍ത്ത വീട്ടിനുള്ളില്‍ ഞായറാഴ്ച പോലീസ് പരിശോധന നടത്തിയെന്ന ന്യൂസ് ബ്രേക്കുകള്‍ നിറയുമ്പോള്‍ അദ്ദേഹം പറഞ്ഞു:
”എന്തും പരിശോധിക്കട്ടെ… അതില്‍ തൃപ്തിയേയുള്ളൂ. മകളെ കണ്ടെത്താന്‍ പഴുതടച്ച പരിശോധനകള്‍ തുടരണം. അതില്‍ തന്നെയും ജെസ്നയുടെ സഹോദരങ്ങളെയും മാറ്റിനിര്‍ത്തേണ്ട. നുണ പരിശോധനയ്ക്കുവരെ തയ്യാറാണ്. പോലീസ് അന്വേഷണം തൃപ്തികരമാണ്. അതു വഴിതിരിച്ചുവിടാന്‍ ശ്രമം നടക്കുന്നുണ്ട്.
കുടുംബാംഗങ്ങള്‍ക്കെതിരേ അന്വേഷിക്കാന്‍ പോലീസ് സംഘത്തിലെ കുറേപേരെ ചുമതലപ്പെടുത്തേണ്ടിവരുന്നു. ഇത്തരം വഴിതിരിച്ചുവിടലുകള്‍ കണ്ടപ്പോഴാണ് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കോടതിയ സമീപിച്ചത്. മകളെ കണ്ടുകിട്ടണം എന്ന അതിയായ ആഗ്രഹം മാത്രമാണ് ഇതിനുപിന്നില്‍”-ജെയിംസ് പറഞ്ഞു.
മകളെ മാറ്റിനിർത്തിയിരിക്കുന്നത് ആരെന്ന് ചോദിച്ചപ്പോൾ അതാരാണെന്ന് കൃത്യമായി പറയാൻ തനിക്കാകില്ലെന്നായിരുന്നു മറുപടി. സാധ്യതയുണ്ടാകാം. നിർമാണമേഖലയിൽ തന്റെ ഉന്നതി കണ്ട് എതിർപ്പുള്ള ആരെങ്കിലുമാണോ ഇതിന് പിന്നിലെന്ന് അറിയണം. ഇത് പോലീസിനോട് പറഞ്ഞിട്ടുണ്ട്. നിലവിൽ ശത്രുക്കളുള്ളതായി അറിവില്ല.
ജെസ്നയെ കാണാതാകുന്നതിന് തലേന്ന് അവൾ മരിക്കാൻ പോകുന്നതായി ഫോണിൽ സുഹൃത്തിന് സന്ദേശം അയച്ചത് മാധ്യമങ്ങളിൽനിന്നാണ് അറിഞ്ഞത്. അവൾക്ക് സുഹൃത്തുക്കളുണ്ട്. അവരാരും തിരോധാനത്തിനു പിന്നിലുണ്ടെന്ന് കരുതുന്നില്ല. പോലീസ് ജെസ്നയുടെ ഫോൺ രേഖകൾ ലഭ്യമാക്കിയെന്ന് അറിയുന്നു. അതിൽനിന്ന് ഗുണപരമായ വിവരങ്ങൾ കിട്ടട്ടേ എന്നാണ് ആഗ്രഹിക്കുന്നത്.
Discussion about this post