ഇരുപത്തൊന്നാം നൂറ്റാണ്ടിലെ അത്ഭുതം തന്നെയാണ് ആർഎസ്എസെന്ന് എസ്.എൻ. ട്രസ്റ്റ് അംഗം പ്രീതി നടേശൻ. . ഭാരതത്തിലെ അളക്കാൻ പറ്റാത്ത ശക്തിയാണത്. ചെറുപ്പക്കാരെ സംസ്‌കാര സമ്പന്നരാക്കുകയും അവരിൽ ദേശസ്‌നേഹം വളർത്തുകയും ചെയ്യുന്ന പ്രവർത്തനമാണ് ആർഎസ്എസിന്റേതെന്നും പ്രീതി നടേശൻ പറഞ്ഞു … ആലപ്പുഴ അറവുകാട് ആർഎസ്എസ് ദക്ഷിണ പ്രാന്ത സംഘശിക്ഷാ വർഗിന്റെ സമാപന പൊതുസമ്മേളന വേദിയിലായിരുന്നു പ്രീതി നടേശന്റെ പരാമർശം.
ആർഎസ്എസിന്റെ പരിപാടിയിൽ പങ്കെടുക്കരുതെന്ന് പലരും തന്നോട് ആവശ്യപ്പെട്ടിരുന്നു. ഭീകര പ്രസ്ഥാനമാണെന്ന രീതിയിലാണ് എതിരാളികൾ സംഘത്തെ പറ്റി പറയുന്നത്. പലരും പറഞ്ഞത് അവിടെ ഭീകരപ്രവർത്തനങ്ങളാണ് നടക്കുന്നത് എന്നാണ്. എന്നാൽ മനശക്തിയും ഭൗതിക ശക്തിയുമാണ് ഇവിടെ വളർത്തുന്നതെന്ന് തനിക്കറിയാമായിരുന്നു.
ആരെയും കൊല്ലാനും ഇല്ലാതാക്കാനുമല്ല ഇവിടുത്തെ കുട്ടികളെ പഠിപ്പിക്കുന്നത്. ഭാരതത്തിന്റെ സംസ്‌കൃതി എന്താണെന്നാണ് ഇവിടെ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയേപ്പോലെയുള്ള സ്വയംസേവകരെയാണ് ആർ.എസ്.എസ് സൃഷ്ടിക്കുന്നതെന്നും പ്രീതി നടേശൻ ചൂണ്ടിക്കാട്ടി.
ആദ്ധ്യാത്മികതയുടെ അടിത്തറയിൽ നിന്ന് ഭൗതികമായി ഉയരുക എന്ന ലക്ഷ്യമാണ് ആർഎസ്എസ് നിറവേറ്റുന്നത്. കുട്ടികളെ നല്ല ശീലങ്ങൾ നൽകി വളർത്താൻ മാതാപിതാക്കൾ പ്രയാസപ്പെടുന്ന കാലത്താണ് രാഷ്ട്രീയ സ്വയം സേവക സംഘത്തിലൂടെ നൂറ് കണക്കിന് പേർ ഒരുമിച്ചുണ്ടും ഉറങ്ങിയും നല്ല വ്യക്തികളായി പുറത്തേക്ക് വരുന്നതെന്നും അവർ പറഞ്ഞു. നമ്മുടെയെല്ലാം യുവതലമുറയ്ക്ക് പ്രശ്‌നങ്ങൾ പരിഹരിക്കാൻ അറിയില്ല. അതിനായി ആദ്യം മനക്കരുത്ത് വേണം. ഈ മനക്കരുത്ത് ആർഎസ്എസിലൂടെ ലഭിക്കുന്നുണ്ട്. 15 ദിവസത്തോളം വിദ്യാർത്ഥികൾ ഉൾപ്പെടെ രാജ്യസ്‌നേഹം എന്തെന്ന് മനസ്സിലാക്കാൻ ഒരുമിച്ചുകൂടിയത് അപൂർവമായ കാഴ്ച്ചയാണെന്നും പ്രീതി നടേശൻ വ്യക്തമാക്കി.













Discussion about this post