കാശ്മീരില്‍ ഗവര്‍ണര്‍ ഭരണം തുടങ്ങിയതിനു ശേഷം ഭീകരാക്രമണങ്ങള്‍ ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. റംസാന് മാസത്തെ താരതമ്യപ്പെടുത്തിയാല്‍ ജൂണ്‍ 16 മുതല്‍ ജൂലായ് 15 വരെയുള്ള സമയത്തില്‍ ഭീകരാക്രമണങ്ങള്‍ ഗണ്യമായി കുറഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിയ്ക്കുന്നത്. അതേസമയം കല്ലെറിയല്‍ പോലെയുള്ള കുറ്റകൃത്യങ്ങളില്‍ നേരിയ വര്‍ദ്ധനയുണ്ട്.
ജൂണ്‍ 20നാണ് മെഹബൂബ മുഫ്തി ഗവണ്മെന്റിനുള്ള പിന്തുണ ബിജെപി പിന്‍വലിച്ചതിനെ തുടര്‍ന്ന് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയത്. ഈ മാസത്തില്‍ വെറും 47 ആക്രമണങ്ങളാണ് നടന്നത്. പതിനാലു ഭീകരവാദികളെയാണ് സേന വധിച്ചത്. അഞ്ച് സുരക്ഷാ സേനാംഗങ്ങളും ജീവന് വെടിയേണ്ടി വന്നു. എന്നാല്‍ ഇതിനു മുന്നത്തെ മാസത്തില്‍ എണ്‍പത് ഭീകരാക്രമണങ്ങളുണ്ടാവുകയും പത്ത് സുരക്ഷാ സേനാംഗങ്ങള്‍ വീരമൃത്യു വരിയ്ക്കുകയും ചെയ്തു. 24 ഭീകരവാദികളും ആ മാസത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ഗവര്‍ണര്‍ ഭരണത്തില്‍ 95 കല്ലേറു സംഭവങ്ങളും അതിനു മുന്നത്തെ മാസം 90 തവണാ കല്ലേറുകളും നടന്നതായാണ് കണക്കുകള്‍ കാണിയ്ക്കുന്നത്. അതിര്‍ത്തിയും അടുത്തിടെ അപ്രതീക്ഷിതമാം വണ്ണം ശാന്തമായതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ഭാഗത്തുനിന്ന് പാക്കിസ്ഥാന് ആക്രമണങ്ങളെ അതിശക്തമായിത്തന്നെ മറുപടി നല്‍കിവരുന്നത് കാരണം അനാവശ്യ വെടിവയ്പ്പുകളും മോര്‍ട്ടാര്‍ ഫയറിങ്ങുകളും ഈയിടെ കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post