ഡല്‍ഹി: നാഷനല്‍ ഹെറള്‍ഡ് കേസുമായി ബന്ധപ്പെട്ടു ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചതിന്റെ രേഖകള്‍ പുനപരിശോധിക്കാനുള്ള ആദായനികുതി വകുപ്പിന്റെ നടപടി തടയണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഡല്‍ഹി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ദിനപത്രത്തിന്റെ ഓഹരി അവകാശവും ബാധ്യതകളും ഏറ്റെടുത്ത യങ് ഇന്ത്യ കമ്പനിയില്‍ ഡയറക്ടര്‍ പദവി വഹിച്ച കാര്യം മറച്ചുവച്ചുവെന്നാരോപിച്ചു നികുതിവകുപ്പ് നടപടി സ്വീകരിക്കാനൊരുങ്ങവെയാണു രാഹുല്‍ കോടതിയെ സമീപിച്ചത്. 2011- 12ല്‍ താന്‍ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചതിന്റെ വിശദാംശങ്ങള്‍ പുനഃപരിശോധിക്കാനാണ് ആദായനികുതി വകുപ്പിന്റെ നീക്കം. ഈ നീക്കം അനുവദിക്കരുതെന്നു ജസ്റ്റിസുമാരായ എസ്. രവീന്ദ്ര ഭട്ട്, എ.കെ. ചാവ്ള എന്നിവരുള്‍പ്പെട്ട ബെഞ്ച് മുന്‍പാകെ രാഹുല്‍ ആവശ്യപ്പെട്ടു.
അതേസമയം അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇതിനെ എതിര്‍ത്തു. ഹര്‍ജിയില്‍ അടുത്ത വാദം ഈ മാസം 14നു കേള്‍ക്കുമെന്നു വ്യക്തമാക്കിയ കോടതി, അതുവരെ രാഹുലിനെതിരെ നടപടി സ്വീകരിക്കുന്നതില്‍നിന്നു നികുതിവകുപ്പിനെ വിലക്കി.
2010 മുതല്‍ കമ്പനിയില്‍ രാഹുല്‍ ഡയറക്ടര്‍ പദവി വഹിച്ചിരുന്നു. എന്നാല്‍ നികുതി റിട്ടേണില്‍ അക്കാര്യം മറച്ചുവച്ചതിനാലാണു വിശദാംശങ്ങള്‍ പുനഃപരിശോധിക്കാന്‍ തീരുമാനിച്ചത്. കമ്പനിയിലെ ഓഹരി കൂടി കണക്കാക്കുമ്പോള്‍ രാഹുലിന്റെ വരുമാനം 154 കോടിയാണെന്നു നികുതിവകുപ്പ് ചൂണ്ടിക്കാട്ടി.
ദിനപത്രത്തിന്റെ നടത്തിപ്പുകാരായിരുന്ന അസോഷ്യേറ്റഡ് ജേണല്‍ ലിമിറ്റഡിന്റെ (എജെഎല്‍) ബാധ്യതകളും ഓഹരി അവകാശവും യങ് ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തതില്‍ ക്രമക്കേട് ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമിയാണു കോടതിയെ സമീപിച്ചത്. രാഹുലിനു പുറമേ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, മോത്തിലാല്‍ വോറ, ഓസ്കര് ഫെര്‍ണാണ്ടസ്, സാം പിത്രോദ എന്നിവരും കേസില്‍ എതിര് കക്ഷികളാണ്. രാഹുല്‍ ഗാന്ധിക്കെതിരെ കൃത്യമായ തെളിവുകളുണ്ടെന്നാണ് ആദായനികുതി വകുപ്പിന്റെ വാദം. ആദായനികുതി റിട്ടേണ്‍ പരിശോധിച്ച് സത്യം പുറത്തുവരുന്നതിനെ എന്തിന് ഭയക്കുന്നു എന്നാണ് ബിജെപിയുടെയും ചോദ്യം
Discussion about this post