സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നാളെ വിരമിക്കും. ഇന്നാണ് അദ്ദേഹത്തിന്റെ അവസാന പ്രവൃത്തി ദിവസം. ബുധനാഴ്ച പുതിയ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സ്ഥാനമേല്‍ക്കും.
2010ലായിരുന്നു അദ്ദേഹം സുപ്രീം കോടതിയില്‍ ജഡ്ജിയായി വന്നത്. തുടര്‍ന്ന് 2017 ഓഗസ്റ്റില്‍ അദ്ദേഹം ചീഫ് ജസ്റ്റിസായി നിയമിക്കപ്പെട്ടു. പല സുപ്രധാന കേസുകളിലെ വിധികള്‍ പുറപ്പെടുവിച്ചത് ദീപക് മിശ്രയായിരുന്നു. ആധാറിന് അനുമതി നല്‍കുക, അയോദ്ധ്യകേസ് വിശാലബെഞ്ച് പരിഗണിക്കേണ്ട തുടങ്ങിയ ഉത്തരവുകള്‍ അദ്ദേഹമായിരുന്നു പുറപ്പെടുവിച്ചത്.
ഭരണഘടനയിലെ 377ാം വകുപ്പ് എടുത്ത് മാറ്റിയതും അദ്ദേഹമായിരുന്നു. ഇത് കൂടാതെ വിവാഹേതര ലൈംഗിക ബന്ധം കുറ്റമല്ലാതാക്കുന്ന വിധിയും അദ്ദേഹം പുറപ്പെടുവിച്ചതായിരുന്നു. പുരുഷന്‍ സ്ത്രീയുടെ യജമാനനല്ലെന്ന പ്രഖ്യാപനത്തിലൂടെ നൂറ്റാണ്ടുകളായി രാജ്യംപിന്തുടരുന്ന അടുക്കള അടിമത്തത്തിനും ദീപക് മിശ്ര അന്ത്യം വരുത്തി.
ഏറ്റവും പുതിയ വിധിയായ ശബരിമല സ്ത്രീപ്രവേശന വിധിയും അദ്ദേഹമാണ് നല്‍കിയത്. അതേസമയം ദീപക് മിശ്ര അര്‍ധരാത്രി കോടതി ചേര്‍ന്ന് 1993 മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ വധശിക്ഷയ്ക്കെതിരായ ഹര്‍ജി തള്ളുകയും ചെയ്തിരുന്നു. കൂടാതെ രാത്രി തന്നെയായിരുന്നു കര്‍ണാടക സര്‍ക്കാര്‍ രൂപീകരണ വിഷയം പരിഗണിച്ചതും. മാത്രമല്ല മാവോയിസ്റ്റ് ബന്ധമാരോപിച്ച് ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്ത കേസില്‍ രാഷ്ട്രീയവൈരാഗ്യമല്ലെന്ന വിധിയും ദീപക് മിശ്രയുടേതായിരുന്നു. ബി.എച്ച് ലോയയുടെ ദുരൂഹ മരണം സി.ബി.ഐ.അന്വേഷിക്കണ്ട, തീയറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കണം തുടങ്ങിയ വിധിയും അദ്ദേഹം പുറപ്പെടുവിച്ചതായിരുന്നു.
എന്നാല്‍ ദീപക് മിശ്ര ചീഫ് ജസ്റ്റിസായിരുന്ന കാലത്തായിരുന്നു സുപ്രീം കോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം നടത്തിയത്. ജസ്റ്റിസ് ലോയയുടെ വിധി പുറപ്പെടുവിച്ചതിന് തൊട്ട് പിന്നാലെയായിരുന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ അദ്ദേഹത്തിനെതിരെ ഇംപീച്ച്‌മെന്റ് നടപടിയുമായി മുന്നോട്ട് വന്നത്.
ഇന്ന് വൈകുന്നേരം അദ്ദേഹത്തിന്റെ യാത്രയയപ്പ് നടക്കുന്നതായിരിക്കും.
Discussion about this post