മദ്രാസ് ഐഐടിയിലെ വിദ്യാര്‍ത്ഥി സംഘടനയെ നിരോധിച്ചതുമായി ബന്ധപ്പെട്ട വിവാദം രാഷ്ട്രീയപ്രേരിതമെന്ന് വിലയിരുത്തല്‍ ഉയരുന്നു. രാഷ്ട്രീയ നേട്ടത്തിനായി നേതാക്കള്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെങ്കില്‍ വിവാദത്തിലുള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഇത് പേരെടുക്കാനുള്ള അവസരമാണെന്നാണ് ആരോപണത്തെ തള്ളികളയുന്നവരുടെ വിലയിരുത്തല്‍. സോഷ്യല്‍ മീഡിയകളില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകളില്‍ സംഘടനയെ നിരോധിച്ച സംഭവത്തെ എതിര്‍ത്തും അനുകൂലിച്ചും വലിയ ചര്‍ച്ചകള്‍ നടന്നു.
നിരോധനം വിവാദമാക്കിയതിനെ എതിര്‍ത്തു കൊണ്ട് ഒരു ഇംഗ്ലീഷ് പത്രത്തില്‍ ആദ്യ റെഡ്ഢി എന്ന അഭിഭാഷകന്‍ എഴുതിയ ലേഖനത്തില്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ പരിശോധിക്കാം.
‘സംഘടനയെ നിരോധിച്ചതിനെ അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമെന്നു വിശേഷിപ്പിച്ച ചില മാധ്യമങ്ങളാണ് വിഷയങ്ങള്‍ ആളിക്കത്തിച്ചതിന് പിന്നില്‍. എന്നാല്‍ ആരേയും നിരോധിക്കുകയോ അഭിപ്രായ പ്രകടന സ്വാതന്ത്ര്യം നിഷേധിക്കുകയോ ചെയ്തിട്ടില്ല എന്നതാണ് വസ്തുത. അംബേദ്കര്‍ പെരിയോര്‍ സ്റ്റഡി സര്‍ക്കിള്‍ എന്ന വിദ്യാര്‍ത്ഥി സംഘടന സ്ഥാപനത്തിന്റെ അധികാരിയുടെ അംഗീകാരത്തോടെ ഒരു വര്‍ഷം മുന്‍പാണ് ആരംഭിച്ചത്. പെരുമാറ്റച്ചട്ടം പാലിക്കണമെന്ന വ്യവസ്ഥയില്‍ ഉപാധികളോടെയാണ് സംഘടനയ്ക്ക് അന്ന് അംഗീകാരം ലഭിച്ചത്. അധികാരിയുടെ അനുവാദമില്ലാതെ മദ്രാസ് ഐഐടിയുടെ പേരോ ഫണ്ടുകളോ ഉപയോഗിക്കാന്‍ സംഘടനയ്ക്ക അനുവാദം ഉണ്ടായിരുന്നില്ല. അംഗീകാരം പിന്‍വലിച്ചതിലൂടെ സംഘടനയ്ക്ക് അവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ആഭ്യന്തര ഇന്റര്‍നെറ്റ് സംവിധാനമടക്കമുള്ള ഐഐടി സംവിധാനങ്ങള്‍ ഉപയോഗിക്കാനുള്ള അനുവാദം മാത്രമാണ് ഇല്ലാതായിരിക്കുന്നത്. അതായത് അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിനുമേല്‍ ഒരുതരത്തിലുള്ള വിലക്കുകളുമില്ല എന്നു സാരം.
സംഘടനയുടെ വീക്ഷണങ്ങളും വിവാദങ്ങള്‍ക്ക് വഴിവെച്ച ലഖുലേഘകളും ചൂടുപിടിച്ച ചര്‍ച്ചയായപ്പോള്‍ എപിഎസ്സിയുടെ അംഗീകാരം ഐഐടി പിന്‍വലിച്ചതിന്റെ അടിസാഥാന കാരണം ആരും അറിയാന്‍ ശ്രമിച്ചില്ല. ഐഐടിയിലെ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ല എന്ന ഒറ്റ കാരണം കൊണ്ടാണ് അംഗീകാരം പിന്‍വലിച്ചത് എന്ന വിദ്യാര്‍ത്ഥികളുടെ പ്രധാന അധികാരി അറിയിച്ചിരുന്നു. ഏഴു മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ പ്രധാനമായും രണ്ടെണ്ണമാണ് സംഘടന പാലിക്കാതിരുന്നത്. ഒന്നാമത്തേത് വകുപ്പ് അദ്ധ്യാപകനെ സംഘടനയുടെ പ്രവര്‍ത്തനങ്ങളെ പറ്റി അറിയിക്കുകയും പ്രചാരണ സാമഗ്രികള്‍ക്ക് അനുമതി വാങ്ങുകയും ചെയ്തില്ല. അനുവാദമില്ലാതെ മദ്രാസ് ഐഐടിയുടെ പേരും ലോഗോയും പ്രചരണത്തിന് ഉപയോഗിച്ചു എന്നതാണ് രണ്ടാമത്തെത്.
ഐഐടിക്കുള്ളിലെ അച്ചടക്കം പാലിക്കാനുള്ള നിയമങ്ങളുടെ ഭാഗമായ ഈ സംഭവത്തെ മാധ്യമങ്ങളും നേതാക്കളും ചേര്‍ന്ന് രാഷ്ട്രീയ യുദ്ധമാക്കി മാറ്റുകയായിരുന്നു. ഈ സംഭവം പുരോഗമനപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് കേള്‍വികേട്ട ഐഐടിയുടെ പേരു കളങ്കപ്പെടുത്തുമെന്നു മാത്രമല്ല കലാലയ ജീവിതത്തിലെ സൗഹൃദ അന്തരീക്ഷത്തിനു തന്നെ ഭീഷണിയാവുകയും ചെയ്യുന്ന സാഹചര്യത്തിലേയ്ക്കാണ് നീങ്ങുന്നതെന്നും ലേഖനം പറയുന്നു.
അതേസമയം മോദിയെ വിമര്‍ശിക്കുന്നുവെന്നതിന്റെ പേരില്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് നേരെ വലിയ കടന്നാക്രമണമാണ് നടക്കുന്നതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകള്‍ ഐഐടിയ്ക്ക് മുന്നില്‍ വലിയ പ്രതിഷേധങ്ങളാണ് സംഘടിപ്പിക്കുന്നത്.
Discussion about this post