വിദ്യാര്‍ത്ഥിനി ജസ്‌നയുടെ തിരോധാനം നടന്നിട്ട് ആറ് മാസം കഴിയുമ്പോള്‍ കേസ് ക്രൈംബ്രാഞ്ചിന് നല്‍കി പോലീസ്. ഡി.ജി.പി ലോക് നാഥ് ബെഹ്‌റയാണ് ഇതേപ്പറ്റിയുള്ള ഉത്തരവിറക്കിയത്. പോലീസിന്റെ ഇതുവരെയുള്ള അന്വേഷണത്തില്‍ ജസ്‌ന ജീവിച്ചിരിപ്പുണ്ടോയെന്ന് കണ്ടെത്താനായില്ല. ഇതര സംസ്ഥാനങ്ങളിലടക്കം തിരച്ചില്‍ ശക്തമാക്കാനാണ് ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
2018 മാര്‍ച്ച് 22നായിരുന്നു എരുമേലി മുക്കൂട്ടുതറ സ്വദേശിനി ജസ്‌നയെ കാണാതാകുന്നത്. ജസ്‌ന കാഞ്ഞിരപ്പളളി സെന്റ്.ഡൊമിനിക്‌സ് കോളേജ് വിദ്യാര്‍ഥിനിയായിരുന്നു. പോലീസിന്റെ പ്രത്യേക സംഘം 11 സംസ്ഥാനങ്ങളില്‍ അന്വേഷണം നടത്തിയിരുന്നുങ്കിലും കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്ന് തിരുവനന്തപുരം റെഞ്ച് ഐ.ജി മനോജ് എബ്രാഹിമിന്റെ ഗുപാര്‍ശ പ്രകാരമാണ് കേസ് ക്രൈം ബ്രാഞ്ചിന് നല്‍കിയത്.
കാണാതായ ദിവസം വീട്ടില്‍ നിന്നിറങ്ങി എരുമേലി വഴി മുണ്ടക്കയത്ത് ജെസ്‌ന എത്തിയതായി ദൃക്‌സാക്ഷിമൊഴികളുടെയും സി.സി.ടി.വി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പിന്നീട് എങ്ങോട് പോയെന്ന കാര്യത്തില്‍ ഒരു വ്യക്തതയുമില്ല. കൊല്ലപ്പെടാനുള്ള സാധ്യത പോലീസ് തള്ളിക്കളയുകയായിരുന്നു. ജസ്‌നയെ കാണാതാകുന്നതിന് മുമ്പ് ജസ്‌ന തന്റെ ആണ്‍ സുഹൃത്തിന് താന്‍ മരിക്കാന്‍ പോകുന്നുവെന്ന സന്ദേശം അയച്ചിരുന്നുവെന്ന് പോലീസ് പറയുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് പോലീസ് ഇത് ആത്മഹത്യയാകാന്‍ സാധ്യതയുണ്ടെന്ന് വാദിക്കുന്നത്. എന്നാല്‍ മറ്റ് തെളിവുകളോ മൃതദേഹമോ ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല.
അതേസമയം സംസ്ഥാന പോലീസ് ശബരിമല വിഷയത്തില്‍ തിരക്കിലാവുന്നത് കൂടി കണക്കിലെടുത്താണ് പോലീസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്.
Discussion about this post