മതപഠനകേന്ദ്രത്തിലെ ഉസ്താദ് തന്നെ ഇറാഖിലേക്കയച്ചുവെന്നും അവിടെ വെച്ച് തനിക്ക് അല്‍ഖ്വയ്ദയുടെ പരിശീലനം ലഭിച്ചുവെന്നും പാരിസ് ഭീകരാക്രമണത്തില്‍ ഭാഗമായ മലയാളിയായ സുബഹാനി ഹാജി മൊയ്തീന്റെ വെളിപ്പെടുത്തല്‍. ഫ്രാന്‍സിലെ പ്രത്യേക അന്വേഷണ സംഘം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച് നടത്തിയ ചോദ്യം ചെയ്യലിലായിരുന്നു സുബഹാനി ഇക്കാര്യം വ്യക്തമാക്കിയത്.
ലഹരിവസ്തുക്കളില്‍ അടിമപ്പെട്ട് കിടന്നിരുന്ന സുബഹാനി ജീവിതം വഴി മുട്ടിയപ്പോള്‍ ഭാര്യ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു മതപഠനകേന്ദ്രത്തിലെത്തിയത്. അവിടുത്തെ ഉസ്താദായിരുന്നു സുബഹാനിയെ വിസിറ്റിംഗ് വിസയില്‍ ചെന്നൈയില്‍ നിന്ന് അഫ്ഗാനിസ്ഥാന്‍ വഴി ഇറാഖിലേക്ക് അയച്ചത്. തുടര്‍ന്ന് അവിടെ മൊസൂളില്‍ ആയുധപരിശീലനം നേടിയശേഷം സിറിയയിലെ അല്‍ഖ്വയ്ദ ക്യാമ്പിലെത്തുകയായിരുന്നു.
ക്യാമ്പില്‍ സഹപ്രവര്‍ത്തകരെ കോഡ് പേരുകളിലായിരുന്നു വിളിച്ചിരുന്നത്. 2015ല്‍ നവംബറില്‍ ഫ്രാന്‍സില്‍ നടന്ന ഭീകരാക്രമണത്തില്‍ ഫ്രഞ്ച് സുരക്ഷാ സേനയുടം വെടികൊണ്ട് മരിച്ച രണ്ട് പേര്‍ ക്യാമ്പിലുണ്ടായിരുന്നുവെന്ന് സുബഹാനി വ്യക്തമാക്കുന്നു. കൂടാതെ ഫ്രഞ്ച് സുരക്ഷാ സേന പിടികൂടിയ രണ്ട് പേരും ക്യാമ്പിലുണ്ടായിരുന്നുവെന്ന് സുബഹാനി പറയുന്നു. ഇവരുടെ ഫോട്ടോ കാണിച്ചപ്പോള്‍ ആയിരുന്നു സുബഹാനി ഇവരെ തിരിച്ചറിഞ്ഞത്. ഇവരുടെ പേരുകള്‍ സുബഹാനിക്കറിയില്ലായിരുന്നു.
അല്‍ഖ്വയ്ദ ക്യാമ്പില്‍ രണ്ട് നേരം ലഘുഭക്ഷണം മാത്രമായിരുന്നു സുബഹാനിക്ക് ലഭിച്ചിരുന്നത്. ഇതിനിടെ ഒരു സഹപ്രവര്‍ത്തകന്‍ യുദ്ധത്തിനിടെ കത്തിയമരുന്നത് കണ്ടതോടെ സുബഹാനി ക്യാമ്പില്‍ നിന്നും രക്ഷപ്പെടാനും ശ്രമിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇയാള്‍ കുറച്ച് നാള്‍ ഐ.എസിന്റെ തടവറയിലായിരുന്നു. നാട്ടില്‍ ചെന്നാല്‍ ഐ.എസിന്റെ റിക്രൂട്ട്‌മെന്റ് നടത്താമെന്ന് ഉറപ്പ് നല്‍കിയപ്പോള്‍ മാത്രമായിരുന്നു ഇയാളെ ഐ.എസ് പുറത്ത് വിട്ടത്.
ഇന്ന് ചോദ്യം ചെയ്യലിന്റെ രണ്ടാം ദിനമാണ്. എന്‍.ഐ.എയുടെ സഹായത്തോട് കൂടിയാണ് ഫ്രഞ്ച് സംഘം സുബഹാനിയെ ചോദ്യം ചെയ്തത്.
Discussion about this post