പാലക്കാട് : ശിശു മരണങ്ങളൊഴിവാക്കാന്‍ കോടികള്‍ ചെലവിടുമ്പോഴും പാലക്കാട്ടെ അട്ടപ്പാടി കുഞ്ഞുങ്ങളുടെ ശവപ്പറമ്പാകുന്നെന്നാണ് പുറത്തു വരുന്ന ഓരോ മരണവാര്‍ത്തയും വെളിപ്പെടുത്തുന്നത്.ഈ വര്‍ഷം ഇതുവരെ 13 ആദിവാസി കുഞ്ഞുങ്ങള്‍ മരിച്ചതാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. എന്നാലിത് പതിനഞ്ചാണെന്നു് ആദിവാസി സംഘടനകള്‍ പറയുന്നു. മുലപ്പാല്‍ ശ്വാസനാളത്തില്‍ കുടുങ്ങി ആറു കുഞ്ഞുങ്ങളാണ് മരിച്ചത്. പോഷകാഹാരക്കുറവ് മൂലമുളള ശിശുമരണം കുറഞ്ഞപ്പോള്‍ ജനിതകവൈകല്യങ്ങളാണ് പ്രധാന പ്രശ്‌നം. കഴിഞ്ഞ വര്‍ഷം 14 കുഞ്ഞുങ്ങളാണ് മരിച്ചത്.
ഓരോ തവണയും ചെറിയ കോളം വാര്‍ത്തയാകുന്നത് ഒഴികെ മരണങ്ങള്‍ ആര്‍ക്കും ഞെട്ടലുണ്ടാക്കുകയോ ചര്‍ച്ചയാവുകയോ ചെയ്യുന്നില്ലെന്നാണ് വാസ്തവം. ആദിവാസി ക്ഷേമത്തിനായി പ്രതിജ്ഞാ ബന്ധമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആണയിട്ട് പറയുമ്പോഴും, ആവശ്യമായ ചികിത്സാ സൗകര്യം പോലും ഒരുക്കാന്‍ കഴിയുന്നില്ലെന്നതാണ് സത്യം. ആദിവാസി ക്ഷേമത്തിനായി ഉപയോഗിക്കുന്ന തുക ഉദ്യോഗസ്ഥരും രാഷ്ട്രീയ മേലാളന്മാരും പങ്കിട്ടെടുക്കുകയാണെന്ന ആരോപണവും കാലങ്ങളായി ഉള്ളതാണ്.
നെല്ലിപ്പതി ഊരിലെ രങ്കമ്മ പഴനിസ്വാമി ദമ്പതികളുടെ ആണ്‍കുഞ്ഞിന്റെ മരണമാണ് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അവസാനത്തേത്.ആശുപത്രിയില്‍ ഡോക്ടര്‍ ഇല്ലാത്തത് കൊണ്ടായിരുന്നു കുഞ്ഞിന്റെ മരണം. കോട്ടത്തറ ഗവണ്‍മെന്റ് ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനാല്‍ ആനക്കട്ടിയിലെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. നെല്ലിപ്പതി ഊരിലെ രങ്കമ്മയെ കഴിഞ്ഞ പത്തൊന്‍പതിനാണ് പ്രസവശുശ്രൂഷയ്ക്ക് കോട്ടത്തറ ഗവണ്‍മെന്റ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. ഇന്നലെ രാത്രി പ്രസവവേദനയുണ്ടായെങ്കിലും ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റ് ഇല്ലായിരുന്നു. തുടര്‍ന്ന് ആനക്കട്ടിയിലെ സ്വകാര്യആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞ് മരിക്കുകയായിരുന്നു. രണ്ട് ഗൈനക്കോളജിസ്റ്റുകളില്‍ ഒരാള്‍ മൂന്നുമാസമായി അവധിയിലും മറ്റൊരാള്‍ പരിശീലന അവധിയിലുമാണ്. പകരത്തിന് ഡോക്ടര്‍മാരെ നിയമിക്കാത്തതാണ് പ്രതിസന്ധി. മറ്റു ചില ഡോക്ടര്‍മാരെ ശബരിമല ഡ്യൂട്ടിക്കും നിയോഗിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം 22ന് പുതൂര്‍ പഞ്ചായത്തില്‍ മേലേ ചൂട്ടറ ഊരിലെ ബിന്ദുരാമന്‍ ദമ്പതിമാരുടെ മൂന്നുദിവസമായ ആണ്‍ കുട്ടി മരിച്ചിരുന്നു. 2.860 കിലോഗ്രാം ഭാരവുമായി കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. പ്രസവശേഷം ആശുപത്രിയില്‍ പരിചരണത്തിലായിരുന്ന അമ്മയും കുഞ്ഞും .കുട്ടിക്ക് പാലുകൊടുത്ത ശേഷം അനക്കമില്ലാതെ കണ്ടെത്തുകയായിരുന്നു. ഈവര്‍ഷം മുലപ്പാല്‍ ശ്വാസകോശത്തില്‍ക്കയറി മരിച്ച ആദിവാസിവിഭാഗത്തിലെ ആറാമത്തെ ശിശുവാണിത്.
ഒക്ടോബര്‍ 26ന് കള്ളക്കര ഊരിലെ മുരുകന്‍ രേവതി ദമ്പതികളുടെ പതിനേഴ് ദിവസം പ്രായമായ പെണ്‍കുഞ്ഞും ചിണ്ടക്കി ഊരിലെ വിജയകുമാര്‍പാര്‍വ്വതി ദമ്പതികളുടെ പതിനാറ് ദിവസം പ്രായമായ കുഞ്ഞുമാണ് മരിച്ചത്. ഇ ഈ മാസത്തില്‍മാത്രം നാല് നവജാത ശിശുക്കളാണ് മരണമടഞ്ഞത്. ഒക്ടോബര്‍ പതിമൂന്നിന് ആറു ദിവസം പ്രായമായ പെണ്‍കുഞ്ഞും പതിനഞ്ചിനു താഴെ മഞ്ചികണ്ടി ഊരിലെ ആണ്‍കുഞ്ഞും മരണമടഞ്ഞിരുന്നു.
ഓഗസ്റ്റ് മാസത്തില്‍ ചെമ്മണ്ണൂര്‍ ഊരിലെ ബിജു ബിന്ദു ദമ്പതികളുടെ നാലാമത്തെ കുട്ടി മരിച്ചിരുന്നു. മുലപ്പാല്‍ നല്കി ഉറക്കിയ രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ രാവിലെ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.ഉടന്‍ കോട്ടത്തറ സ്‌പെഷാലിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു.കുഞ്ഞിനും അമ്മയ്ക്കും ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും, ആരോഗ്യവകുപ്പിന്റെയും അംഗനവാടിയുടേയും പരിപൂര്‍ണ പരിചരണത്തിലായിരുന്നു അമ്മയും കുഞ്ഞുമെന്നും ആയിരുന്നു സിഡിപിഒയുടെ വിശദീകരണം.
താവളം ബൊമ്മിയാമ്പടി ഊരിലെ അനു ശെല്‍വരാജ് ദമ്പതികളുടെ പത്ത് ദിവസം പ്രായമുളള പെണ്‍കുഞ്ഞ് കഴിഞ്ഞ വര്‍ഷം മരിച്ചിരുന്നു.2.50 കിലോ വേണ്ടയിടത്ത് 1.7 കിലോ മാത്രമായിരുന്നു കുട്ടിയുടെ ജനന സമയത്തെ തൂക്കം.
കൃത്യസമയത്ത് ചികിത്സ സഹായം ലഭ്യമാകാത്തതാണ് ശിശുമരണത്തിന് പ്രധാന കാരണം. പലതവണ ഇത് ആവര്‍ത്തിച്ചിട്ടു കോട്ടത്തറ ആശുപത്രിയില്‍ ആവശ്യത്തിന് സൗകര്യം ഒരുക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. ഡോക്ടര്‍മാരുടെ സേവനം പോലും ഉറപ്പുവരുത്തനാകാത്തത് ഗുരുതരമായ വീഴ്ചയാണെന്നാണ് ആദിവാസി ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ പറയുന്നത്. ഗര്‍ഭിണികള്‍ക്ക് പോഷകാഹാരം എത്തിക്കുന്നതിലും പരിചരണം ഒരുക്കുന്നതിലും വലിയ വീഴ്ചയാണ് സര്‍ക്കാരിന് സംഭവിക്കുന്നത്. രാഷ്ട്രീയക്കാര്‍ തെരഞ്ഞെടുപ്പ് സമയത്ത് എത്തിനോക്കുന്നതല്ലാതെ ഒരിടപെടലും നടത്തുന്നില്ലെന്നും പരാതിയുണ്ട്. ജനപ്രതിനിധികള്‍ വിഷയത്തില്‍ ക്രിയാത്മകമായി ഇടപെട്ടാല്‍ പരിഹരാക്കാവുന്നതാണ് പല പ്രശ്‌നങ്ങളും. എന്നാല്‍ വലിയ വോട്ട് ബാങ്ക് അല്ലാത്തതിനാല്‍ ആര്‍ക്കും താല്‍പര്യമില്ലെന്നാണ് വിമര്‍ശനം.
Discussion about this post