ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞയായി ഗീതാ ഗോപിനാഥിനെ തിരഞ്ഞെടുത്തു. ഈ പദവിയിലിരിയ്ക്കുന്ന ആദ്യത്തെ സ്ത്രീയാണ് ശ്രീമതി ഗീതാ ഗോപിനാഥ്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക സ്ഥാപനത്തിന്റെ തലപ്പത്തേയ്ക്ക് മലയാളിയായ ഗീതാ ഗോപിനാഥിനെ ലോകത്തെ ഏറ്റവും മികച്ച സാമ്പത്തികശാസ്ത്രജ്ഞരിലൊരാളായാണ് ഐ എം എഫ് മാനേജിങ്ങ് ഡയറക്ടർ ക്രിസ്തീൻ ലഗാർഡ് വിലയിരുത്തുന്നത്.
ഇപ്പോൾ അമേരിയ്ക്കൻ പൗരയായ ഗീതാ ഗോപിനാഥ് ഹാർവാർഡ് സർവകലാശാലയിലെ ജോൺ സ്വാൻസ്ട്രാ പ്രൊഫസർ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസ് ആൻഡ് എക്ണോമിക്സ് ആണ്. ഡൽഹി സർവകലാശാലയിൽ നിന്ന് എക്ണോമിക്സിൽ ബീ ഏയും എം ഏയും എടുത്ത അവർ വാഷിംഗ്ടൺ സർവകലാശാലയിലും പ്രിൻസ്റ്റൺ സർവകലാശാലയിലും നിന്ന് ഗവേഷണബിരുദം പൂർത്തിയാക്കുകയായിരുന്നു.
ആഗോളവൽക്കരണത്തിൽ നിന്ന് ലോകരാജ്യങ്ങൾ പലകാരണങ്ങൾ കൊണ്ടും പിറകോട്ടുപോകുന്നതാണ് ഇന്റർനാഷണൽ മോണിറ്ററി ഫണ്ടും ലോക സമ്പദ് വ്യവസ്ഥയും ഇന്നനുഭവിയ്ക്കുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്ന് എന്നാണ് ഗീതാ ഗോപിനാഥിന്റെ അഭിപ്രായം. ഈ മാറിയ സാഹചര്യത്തിൽ ഐ എം എഫ് എങ്ങനെ ലോകസമ്പദ് വ്യവസ്ഥയെ മുന്നോട്ടുകൊണ്ടുപോകുമെന്നുള്ളതാണ് ഏറ്റവും വലിയ വെല്ലുവിളി എന്നവർ അഭിപ്രായപ്പെടുന്നു.
നരസിംഹറാവു ഗവണ്മെന്റിനെതിരേയും അതിനുശേഷം വന്ന വാജ്പേയ് ഗവണ്മെന്റിനെതിരേയും ആരോപണങ്ങളുന്നയിച്ച് ആഗോളവൽക്കരണത്തിനും ഉദാരവൽക്കരണത്തിനുമെതിരേ വൻ സമരങ്ങളും പണിമുടക്കുകളും നയിച്ച് അനേകമാൾക്കാരെ പോലീസ് മർദ്ദനത്തിന്നിരയാക്കുക മുതൽ രക്തസാക്ഷികളാക്കുകവരെ ചെയ്ത പാർട്ടിയാണ് സിപിഎം
. ഐ എം എഫും ലോകബാങ്കും നമ്മെ ജപ്തിചെയ്തുകൊണ്ടുപോകുമെന്നും സാമ്രാജ്യത്തം പടിവാതിലിലെത്തിയെന്നും നാട്ടുകാരെ പേടിപ്പിച്ച സിപിഎം തന്നെ ഐ എം എഫ് ന്റെ മുഖ്യ സാമ്പത്തികശാസ്ത്രജ്ഞയെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാക്കിവച്ചിരിയ്ക്കുന്നു എന്നത് ഇവരുടെ ഇരട്ടത്താപ്പിന്റെ ഏറ്റവും വലിയ തെളിവായാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.
അമേരിയ്ക്കൻ സാമ്രാജ്യത്തശക്തികളും സിപിഎമ്മിലെ ഉന്നതരുമായുള്ള പിൻവാതിൽ ബന്ധം പാഠം സുധീഷിനേയും എം എൻ വിജയനെപ്പോലുള്ള ബുദ്ധിജീവികൾ കണ്ടെത്തി ജനമദ്ധ്യത്തിലെത്തിച്ചത് കെട്ടുകഥയായിരുന്നില്ല എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
Discussion about this post