ന്യൂഡൽഹി : ജൂൺ നാലിന് രാജ്യത്ത് വലിയ മാറ്റമൊന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസ് പതിവുപോലെ വാർത്താസമ്മേളനം വിളിക്കും. ഇവിഎമ്മിനെ കുറ്റപ്പെടുത്തും. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ജോലി തെറിപ്പിക്കും. ഇതല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ട എന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.
കോൺഗ്രസിന് എത്ര വലിയ പതനം നേരിട്ടാലും രാഹുൽ ഗാന്ധിയെയോ പ്രിയങ്ക ഗാന്ധിയെയോ ആരും കുറ്റപ്പെടുത്തുമെന്ന് പ്രതീക്ഷിക്കേണ്ട. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിന് ഇത്തവണ 40 സീറ്റുകൾ പോലും നേടാൻ കഴിയും എന്ന് തോന്നുന്നില്ല. അതിനേക്കാൾ കഷ്ടമായിരിക്കും അഖിലേഷിന്റെ സമാജ് വാദി പാർട്ടിയുടെ അവസ്ഥ. അഖിലേഷ് യാദവിന് നാലു സീറ്റുകൾ പോലും ലഭിക്കില്ല എന്നും അമിത് ഷാ സൂചിപ്പിച്ചു.
ഉത്തർപ്രദേശിലെ കുശിനഗറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുമ്പോൾ ആയിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കോൺഗ്രസിനെയും അഖിലേഷ് യാദവിനെയും രൂക്ഷമായി വിമർശിച്ചത്. വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച രാഹുലിനും അഖിലേഷിനും കിഴക്കൻ ഉത്തർപ്രദേശിൽ അടക്കമുള്ള ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ കാലാവസ്ഥ പോലും സഹിക്കാൻ കഴിയാത്തത് കൊണ്ടാണെന്ന് തോന്നുന്നു രാഹുൽ ആറുമാസം കൂടുമ്പോൾ തായ്‌ലൻഡിൽ അവധിക്ക് പോകുന്നത്. തന്റെ പ്രവർത്തന കാലയളവിൽ ഒരു അവധി പോലും എടുക്കാത്ത പ്രധാനമന്ത്രി മോദിയെ പോലെ ആകാൻ ഒരുകാലത്തും രാഹുൽഗാന്ധിക്ക് കഴിയില്ലെന്നും അമിത് ഷാ വ്യക്തമാക്കി.
Discussion about this post