കേരളത്തിലെ പത്രപ്രവര്‍ത്തകരുടെ ഏക സംഘടനയായ കെ യു ഡബ്ല്യു ജെ എന്ന കേരള പത്രപ്രവര്‍ത്തക യൂണിയനെതിരെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും യൂണിയന് അംഗവുമായ ജെ.കെ സുരേഷ് ബാബു രംഗത്ത്. എല്ലാ ആശയധാരകളെയും സമന്വയിപ്പിച്ച് എല്ലാവരെയും ഉള്‍ക്കൊണ്ട് പോകേണ്ട യൂണിയന് അഥവാ യൂണിയന് നേതൃത്വത്തിന് ഒരു ഇടതുപക്ഷ മതിഭ്രമം വന്നിരിക്കുന്നുവെന്ന് അദ്ദേഹം വിമര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ ചിലരുടെ ഇംഗിതത്തിന് അനുസരിച്ച് നട്ടെല്ല് വളയ്ക്കുന്ന അസ്തിത്വവും അന്തസ്സുമില്ലാത്ത കൂട്ടായ്മയായി യൂണിയന് മാറിയെന്ന കെ. സുരേന്ദ്രനും പി.എസ്. ശ്രീധരന് പിള്ളയും അടക്കമുള്ള നേതാക്കളുടെ പ്രസ്താവന തള്ളിക്കളയാനാകുന്നതല്ലെന്നും ജി.കെ സുരേഷ് ബാബു പറയുന്നു. ജനം വെബിലെഴുതിയ ലേഖനത്തിലാണ് മുന്‍ മാതൃഭൂമി സീനിയര്‍ റിപ്പോര്‍ട്ടറും അമൃത ടിവി മുന്‍ എക്സിക്യൂട്ടീവ് എഡിറ്ററും ജനം ടിവി എക്സിക്യൂട്ടീവ് എഡിറ്ററുമായ സുരേഷ് ബാബുവിന്റെ പരസ്യ വിമര്‍ശനം.
നേതാക്കള്‍ക്ക് ഇടതുപക്ഷ ആഭിമുഖ്യം ഉണ്ടാകുന്നത് തെറ്റല്ല. ഏതു യൂണിയന്റെ ഏത് തീരുമാനം അനുസരിച്ചാണ് ഇടതുപക്ഷ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിന്റെ ഭാഗമായി അഭിവാദനം അര്‍പ്പിക്കാന്‍ പോയത്. ദേശീയ പണിമുടക്കിനെ എതിര്‍ത്ത, അല്ലെങ്കില്‍ വിട്ടുനിന്ന ബി എം എസ് നിലപാടിനോട് ആഭിമുഖ്യമുള്ള, അല്ലെങ്കില്‍ അനുഭാവമുള്ള പത്രപ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ അവരുടെ പ്രകടനത്തില്‍ പങ്കെടുത്താല്‍ എന്തായിരിക്കും പത്രപ്രവര്‍ത്തക യൂണിയന്റെ നിലപാട് എന്നറിയാന്‍ ആഗ്രഹമുണ്ടെന്നും സുരേഷ് ബാബു എഴുതുന്നു. രാഷ്ട്രീയപ്പാര്‍ട്ടിയുടെ ഉടമസ്ഥതയിലുള്ള പത്രങ്ങളിലെയോ ചാനലുകളിലെയോ പത്രപ്രവര്‍ത്തകരെ പോലും വെല്ലുന്ന പ്രകടനമാണ് ഒരുവിഭാഗം നിഷ്പക്ഷ മാദ്ധ്യമപ്രവര്‍ത്തകര്‍ അനുവര്‍ത്തിക്കുന്നതെന്ന് പറയാതിരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇടതുപക്ഷ നേതാക്കള്‍ക്ക് ഇഷ്ടമല്ലാത്ത ആശയങ്ങളുടെ ഒരു സമാന്തര പ്രസ്ഥാനം ഉടലെടുത്താല്‍ അതിന്റെ ഉത്തരവാദിത്വം ഇപ്പോഴത്തെ നേതാക്കള്‍ക്ക് മാത്രമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കുന്നു. യൂണിയന് എല്ലാവരുടേതുമാണ്. നാളെ ഇടതുപക്ഷക്കാര്‍ ന്യൂനപക്ഷമായാലും എസ് ഡി പി ഐക്കാര്‍ ഭൂരിപക്ഷമായാലും ഏതെങ്കിലും രാഷ്ട്രീയ കക്ഷികളുടെയോ മതസ്ഥാപനത്തിന്റെയോ വാലാട്ടികളായി മാറുന്ന സംവിധാനമായി യൂണിയന് അധഃപതിക്കരുതെന്നും ജി.കെ സുരേഷ് ബാബു ആവശ്യപ്പെടുന്നു
തിരുവനന്തപുരത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ പത്രപ്രവര്‍ത്തകരെ കൈയേറ്റം ചെയ്യുന്നതും അവരുടെ വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുന്നതും ആദ്യമായാണോ? മാതൃഭൂമിയുടെ ഫോട്ടോ എഡിറ്ററായിരുന്ന രാജന് പൊതുവാളിന്റെ ബൈക്ക് കത്തിച്ച എസ് എഫ് ഐ നേതാവ് പിന്നീട് തലസ്ഥാനത്തെ പ്രമുഖനായ പത്രപ്രവര്‍ത്തകനായത് ചരിത്രം.മാതൃഭൂമിയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ജി ശേഖരന് നായരോട് നീ എന്ത് നായരാണെന്ന് ചോദിക്കുന്ന ഇ കെ നായനാരെ ആരും ശത്രുവായി കണ്ടിട്ടില്ല. ദേശാഭിമാനിയുടെ ചീഫ് ഫോട്ടോഗ്രാഫറായ രാജേന്ദ്രനെതിരെ മോശമായ പരാമര്‍ശം നടത്തിയ കെ കരുണാകരനെതിരെ ഒറ്റക്കെട്ടായി നിലപാടെടുത്തതും രാഷ്ട്രീയത്തിന് അതീതമായിട്ടായിരുന്നു. കരുണാകരനോട് ഉറ്റസൗഹൃദം ഉണ്ടായിട്ടും അതിനപ്പുറത്താണ് പത്രപ്രവര്‍ത്തക കൂട്ടായ്മയെന്ന് അന്ന് തിരിച്ചറിഞ്ഞിരുന്നു. സി പി എം പ്രതിഷേധങ്ങളില്‍ പലതവണ കല്ലേറ് വാങ്ങിയ ജി ബിനുലാല്‍ മാതൃഭൂമിക്കാലത്ത് എന്നും എന്റെ ഒപ്പമുണ്ടായിരുന്നു. അന്ന് കല്ലേറില്‍ പ്രതിഷേധിച്ച് ക്യാമറ പൊട്ടിയെന്ന് പറഞ്ഞ് പത്രസമ്മേളനങ്ങള്‍ ബഹിഷ്ക്കരിക്കുകയോ ഒരുവിഭാഗം നേതാക്കളെ തേജോവധം ചെയ്യാന്‍ ശ്രമിക്കുകയോ ഉണ്ടായിട്ടില്ല. ആരും എ കെ ജി സെന്ററിന്റെ മുന്നില്‍ അല്ലെങ്കില്‍ ഇന്ദിരാഭവന് മുന്നില്‍ ധര്‍ണ്ണ നടത്താന്‍ പോയിട്ടുമില്ല. തൊഴില്‍പരമായ ഒരു അപകടം അഥവാ ദുരന്തം എന്ന നിലയില്‍ മാത്രമാണ് ഇതിനെയൊക്കെ കണ്ടതെന്നും അദ്ദേഹം പറയുന്നു.
അക്രമസംഭവങ്ങളില്‍ എല്ലാ അംഗങ്ങളോടും തുല്യതയോടെ പെരുമാറാനുള്ള ബാധ്യത യൂണിയനും യൂണിയന്റെ നേതൃത്വത്തിനുമുണ്ട്. സന്ദീപാനന്ദഗിരിയുടെ ഹോംസ്റ്റേ ആക്രമിക്കപ്പെട്ടു എന്ന് കേട്ടപ്പോള്‍ തൊട്ടടുത്തുള്ള ക്ഷേത്രത്തിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കാനെത്തിയ ജനം ടി വി ലേഖകന്‍ വി. വിനീഷിനെ പൂജപ്പുര എസ് ഐ തള്ളുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു. യൂണിയന് നേതൃത്വത്തെയും പ്രസ് ക്ലബ്ബ് ഭാരവാഹികളെയും ഒക്കെ അറിയിച്ചെങ്കിലും ആരും അന്വേഷിക്കുകയോ പരിഗണിക്കുകയോ ചെയ്തില്ല. പമ്പയില്‍ പൊന്‍രാധാകൃഷ്ണനെ തടഞ്ഞതിനിടെ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ജനം ടി വി റിപ്പോര്‍ട്ടര്‍ അരുണ്‍ കൊടുങ്ങൂരിനെ നിഷ്ഠൂരമായി മര്‍ദ്ദിച്ച് ദിവസങ്ങളോളം ആയുര്‍വേദ ചികിത്സയിലായിരുന്നു. ഒരു നേതാവും അന്വേഷിച്ചില്ല. ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയപ്പോള്‍ അതിനെതിരെ ചെറുവിരലനക്കാന്‍ യൂണിയന് ഉണ്ടായിരുന്നില്ല. പ്രമുഖ അഭിഭാഷകനായ കെ. രാംകുമാര്‍ വഴി താന്‍ നല്കിയ ഹര്‍ജിയില്‍ സംസ്ഥാനസര്‍ക്കാര്‍ മാധ്യമങ്ങളെ വിലക്കില്ലെന്ന് രേഖാമൂലം ഉറപ്പു വാങ്ങിയത് പത്രപ്രവര്‍ത്തകരുടെ ചരിത്രത്തിലെ ഒരു പൊന്‍തൂവല്‍ തന്നെയായിരുന്നു. ഒരു യൂണിയന് നേതാവും ഇന്നുവരെ വിളിച്ച് ഇതെക്കുറിച്ച് അന്വേഷിച്ചിട്ടില്ലെന്നും സുരേഷ് ബാബു പറയുന്നു.
Discussion about this post