പോലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞവരെ പിടികൂടാനായി സി.പി.എം ഓഫീസില്‍ റെയ്ഡ് നടത്തിയ ഡി.സി.പി ചൈത്ര തെരേസ ജോണിന് കസേരമാറ്റം നല്കി സര്‍ക്കാര്‍. പോലീസ് സ്റ്റേഷന് കല്ലേറ് കൂടാതെ പണിമുടക്ക് ദിനത്തില്‍ എസ്.ബി.ഐ ശാഖ ആക്രമിച്ച കേസിലും ചൈത്ര തെരേസ ജോണ്‍ ഇടപെട്ടിരുന്നു. ഇതില്‍ ചില എന്‍.ജി.ഒ യൂണിയന് നേതാക്കളുടെ വെറുപ്പ് ചൈത്ര നേടിയെടുത്തു .
വനിതാ സെല്‍ എസ്.പിയുടെ കസേരയിലേക്ക് മടങ്ങേണ്ടി വന്ന ചൈത്ര തെരേസ ജോണ്‍ 2016 ഐ.പി.എസ് ബാച്ചുകാരിയാണ്. സിവില്‍ സര്‍വീസില്‍ 111 ആയിരുന്നു റാങ്ക്. എന്നാല്‍ ഐ.പി.എസ് ലിസ്റ്റില്‍ ചൈത്ര ഒന്നാമതെത്തി. തുടര്‍ന്ന് ചൈത്ര വയനാട്ടില്‍ ട്രെയിനിംഗ് ആരംഭിച്ചു. പിന്നീട് തലശ്ശേരി എ.എസ്.പിയായി. ദീര്‍ഘകാലം ജോലി ചെയ്തു. ഈ അവസരത്തില്‍ ഒരിക്കല്‍ പോലും സിപിഎമ്മിന്റെ ശത്രുതയ്ക്ക് ഇരയയിട്ടില്ല . ക്രമസമാധാന ചുമതലയില്‍ മികച്ച പ്രകടനം കാഴ്ചവച്ച വനിത ഉദ്യോഗസ്ഥയെന്ന പരിവേഷവും ചൈത്രയ്ക്ക് നേടിയെടുക്കാനായി .
കോഴിക്കോട് ഈസ്റ്റ് ഹില്ലാണ് ചൈത്രയുടെ സ്വദേശം. 1983 ഐ.ആര്.എസ് ബാച്ചുകാരനായ ഡോ.ജോണ്‍ ജോസഫിന്റെ മകളാണ് ചൈത്ര തെരേസ ജോണ്‍. കസ്റ്റംസിലും ഡി.ആര്.ഐയിലും ദീര്‍ഘകാലം ജോണ്‍ ജോസഫ് പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ അദ്ദേഹം ഡല്‍ഹി സ്പെഷല്‍ സെക്രട്ടറി, ബജറ്റ് ഇന്‍വെസ്റ്റിഗേഷന്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു ചൈത്ര സ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. കരാട്ടെയില്‍ ബ്ലാക് ബെല്‍ട്ടും നേടിയിട്ടുണ്ട്. അമ്മ ഡോ.മേരി എബ്രഹാം വെറ്ററിനറി വകുപ്പില്‍ ജോയിന്റ് ഡയറക്ടറായിരുന്നു. ഏകസഹോദരന് ഡോ.അലന് ജോണ്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഓര്‍ത്തോ വിഭാഗത്തില്‍ പി.ജി. വിദ്യാര്‍ഥിയാണ്.
Discussion about this post