ഡല്‍ഹി: സിബിഐ അന്വേഷണത്തെച്ചൊല്ലി ബംഗാളില്‍ ബിജെപിയും തൃണമൂലും നേര്‍ക്കുനേര്‍ പോരാടുമ്പോള്‍ വെട്ടിലായത് കോണ്‍ഗ്രസ്സും സിപിഎമ്മും. ബംഗാളിലെ രാഷ്ട്രീയം തൃണമൂലിലും ബിജെപിയിലുമായി കേന്ദ്രീകരിക്കപ്പെടുകയാണിപ്പോള്.
തിരിച്ചുവരവിന് പ്രയത്നിക്കുന്ന സിപിഎമ്മിനും നിലനില്‍പ്പിന് ശ്രമിക്കുന്ന കോണ്‍ഗ്രസ്സിനും രാഷ്ട്രീയമായി നഷ്ടമുണ്ടാക്കുന്നതാണ് സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യമെന്നാണ് വിലയിരുത്തല്‍. മമതയെ പിന്തുണച്ച രാഹുലിന്റെ നിലപാട് ആത്മഹത്യാപരമാണെന്ന അഭിപ്രായമാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്. തങ്ങളെ രാഷ്ട്രീയ ചിത്രത്തില്‍നിന്നും അകറ്റിനിര്‍ത്താനുള്ള മമതയുടെയും ബിജെപിയുടെയും നീക്കമാണ് നടക്കുന്നതെന്ന പരാതിയുമായി സിപിഎം നേതാക്കളും രംഗത്തെത്തി.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മമതയുടെ പ്രധാന എതിരാളിയായി ബിജെപി ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതിന് ശേഷമുണ്ടായ ഉപതെരഞ്ഞെടുപ്പുകളില്‍ വോട്ടുവിഹിതം കുത്തനെ ഉയര്‍ത്തി രണ്ടാം സ്ഥാനങ്ങളിലെത്താന്‍ പാര്‍ട്ടിക്ക് സാധിച്ചു. സിപിഎം പലയിടത്തും നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഒരു കാലത്ത് മമതയുടെ ഏറ്റവും അടുത്ത അനുയായിയായിരുന്ന മുകുള്‍ റോയ് ബിജെപിയിലെത്തിയതോടെയാണ് ബംഗാള്‍ പിടിക്കാമെന്ന അമിത് ഷായുടെ സ്വപ്നങ്ങള്‍ സംസ്ഥാന നേതൃത്വവും കാണാന്‍ തുടങ്ങിയത്.
രണ്ട് വര്‍ഷത്തിനിടെ കോണ്‍ഗ്രസ്സിലെയും സിപിഎമ്മിലെയും നിരവധി നേതാക്കള്‍ ബിജെപിയിലും തൃണമൂലിലുമെത്തി. സംസ്ഥാന രാഷ്ട്രീയത്തില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും ഏറെക്കുറെ അപ്രസക്തരായിക്കൊണ്ടിരിക്കെയാണ് ഇപ്പോഴത്തെ സംഭവം അരങ്ങേറുന്നത്.
ബിജെപിയുടെ രഥയാത്ര തടഞ്ഞ് നേരിട്ടുള്ള യുദ്ധത്തിന് നേരത്തെ തന്നെ മമത കളമൊരുക്കിയിരുന്നു. ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് ഹെലികോപ്ടര്‍ ഇറങ്ങാനുള്ള അനുമതി നല്‍കാതെ റാലികള്‍ പൊളിക്കാനും ശ്രമമുണ്ടായി.
എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ റാലി ബിജെപിയെപ്പോലും ഞെട്ടിപ്പിക്കുന്നതായിരുന്നു. ലക്ഷക്കണക്കിനാളുകള്‍ ഒഴുകിയെത്തിയ റാലി മാറുന്ന ബംഗാളിന്റെ പ്രതിഫലനമായി. ഝാര്‍ഖണ്ഡില്‍ ഹെലികോപ്ടറില്‍ ഇറങ്ങി റോഡ് മാര്‍ഗ്ഗം ബംഗാളിലെത്തി മമതയുടെ വിലക്ക് മറികടന്ന് യോഗി ആദിത്യനാഥും റാലിയില്‍ പങ്കെടുത്തു. പ്രവര്‍ത്തകരുടെ ആവേശവും ആത്മവിശ്വാസവും ഉയര്‍ത്തുന്നതിനൊപ്പം മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ബിജെപിക്ക് മാത്രമേ സാധിക്കൂവെന്ന സന്ദേശവും ഇത് നല്കി.
ചിറ്റ് ഫണ്ട് അഴിമതിയില്‍ നേരത്തെ മമതയെ വിമര്‍ശിച്ചിട്ടുള്ള കോണ്‍ഗ്രസ് ഇപ്പോള്‍ പിന്തുണയുമായി രംഗത്തെത്തിയതിലെ ഇരട്ടത്താപ്പ് ചര്‍ച്ചയായതോടെ രാഹുല്‍ പിന്മാറിയിട്ടുണ്ട്. കല്‍ക്കത്തയിലെ സമരപ്പന്തല്‍ സന്ദര്‍ശിക്കാനുള്ള തീരുമാനം അദ്ദേഹം ഉപേക്ഷിച്ചു. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ എതിരഭിപ്രായവും തിരിച്ചടിയായി. പ്രവര്‍ത്തകരെ ആക്രമിച്ച് കൊന്നൊടുക്കുന്ന തൃണമൂലിനെ പിന്തുണക്കാനാവില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ സൊമന്‍ മിത്ര തുറന്നടിച്ചു.
സംസ്ഥാനത്ത് മമതയെ പിന്തുണക്കുന്ന നിലപാട് സ്വീകരിക്കുന്നത് പാര്‍ട്ടിയെ ഇല്ലാതാക്കലാണെന്ന അഭിപ്രായമാണ് ബംഗാള്‍ കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്. അതേസമയം ദേശീയ രാഷ്ട്രീയത്തിലെ സാഹചര്യമാണ് എടുത്തുചാടിയുള്ള രാഹുലിന്റെ പിന്തുണക്ക് പിന്നില്‍.
അപകടം മുന്‍കൂട്ടിക്കണ്ടാണ് ബിജെപിയെയും മമതയെയും ഒരു പോലെ കുറ്റപ്പെടുത്തി സിപിഎം രംഗത്തുവന്നത്. എന്നാല്‍ മമതയുടെ എതിരാളികളായി ഇടതുപാര്‍ട്ടികളെ ബംഗാളിലെ ജനങ്ങള്‍ കണക്കാക്കുന്നില്ലെന്നതാണ് വാസ്തവം. സിപിഎമ്മും കോണ്‍ഗ്രസ്സും അപ്രസക്തമാകുന്നത് പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കാതിരിക്കുന്നതിന് കാരണമാകും. ആത്യന്തികമായി ബിജെപിക്കാകും ഇത് ഗുണം ചെയ്യുക.
Discussion about this post