റബര്‍ എസ്റ്റേറ്റിന്റെ ഗേറ്റ് പുന:സ്ഥാപിക്കാനെത്തിയ ഇടുക്കി മുന്‍ എ.ഡി.എമ്മിനെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഇ.എസ് ബിജിമോള്‍ എം.എല്‍.എ അടക്കം 300 പേര്‍ക്കെതിരെ എടുത്ത കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം . ഇത് സംബന്ധിച്ച അനൗദ്യോഗിക നിര്‍ദ്ദേശം കേസ് രജിസ്റ്റര്‍ ചെയ്ത പെരുവന്താനം പോലീസിനു ലഭിച്ചതായിട്ടാണ് വിവരം . എന്നാല്‍ രേഖാമൂലമുള്ള ഉത്തരവ് എത്തിയിട്ടില്ല .
2015 ലാണ് കേസിനാസ്പദമായ സംഭവം . കോടതിയുടെ നിര്‍ദ്ദേശ പ്രകാദം മുണ്ടക്കയം ട്രാവന്‍കൂര്‍ റബര്‍ ആന്‍ഡ് ടീ എസ്റ്റേറ്റ് ഗേറ്റ് പുന:സ്ഥാപിക്കാന്‍ എത്തിയതായിരുന്നു അന്നത്തെ എ.ഡി.എം മോന്‍സി പി അലക്സാണ്ടര്‍ .
ഇത്തരമൊരു നീക്കത്തെ ഇ.എസ് ബിജിമോള്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെ തടയുകയും ബിജിമോള്‍ എം.എല്‍.എ എ.ഡി.എമ്മിനെ ബലമായി പിടിച്ചു തള്ളുകയും ചെയ്തു . ഇതില്‍ നിയന്ത്രണം നഷ്ടമായി വീണ എ.ഡി.എമ്മിന്റെ കാലിലെ കുഴ ഇടറുകയും സി.ടി സ്കാന്‍ പരിശോധനയില്‍ കാലിന്റെ കുഴയ്ക്ക് പൊട്ടല്‍ കണ്ടെത്തുകയും ചെയ്തു .
കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും റവന്യൂ ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തതിനും ബിജി മോള്‍ക്കും കണ്ടാല്‍ അറിയുന്ന മൂന്നൂറോളം പേര്‍ക്കുമെതിരെ പെരുവന്താനം പോലീസ് കേസെടുത്തിരുന്നു . മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.ടി തോമസ് , സിപിഎം ലോക്കല്‍ സെക്രടറി ചന്ദ്രബാബു എന്നിവര്‍ അടക്കം ഒട്ടേറെ നേതാക്കളെ പ്രതിയാക്കിയിരുന്നു . എന്നാല്‍ അറസ്റ്റ് വൈകിയതോടെ ബിജിമോളെ പോലീസ് അറസ്റ്റ് ചെയ്യാന്‍ വൈകുന്നുവെന്ന പരാതിയുമായി മോൻസി പി. അലക്സാണ്ടര്‍ ഹൈകോടതിയെ സമീപിക്കുകയും തുടര്‍ന്ന് ബിജിമോള്‍ കോടതിയില്‍ ഹാജരായി ജാമ്യം നേടുകയുമായിരുന്നു .
ഇപ്പോള്‍ സര്‍ക്കാര്‍ എടുത്തിരിക്കുന്ന തീരുമാനത്തിനെതിരെ ഹൈകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് നിലവില്‍ കോട്ടയത്ത് സ്ഥലമെടുപ്പ് വിഭാഗം ഡപ്യൂട്ടി കളക്ടറായ മോൻസി പി. അലക്സാണ്ടര്‍
Discussion about this post