കാസര്‍കോട്ടെ ഇരട്ടകൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം പെരിയ ലോക്കല്‍ കമ്മറ്റിയഗം പിടിയിലായി. എ പീതാംബരനെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകം ആസൂത്രണം ചെയ്തത് പീതാംബരനാണെന്നാണ് പോലിസ് പറയുന്നത്. സംഭവം നടന്നതിന് പിറകെ ഇയാള്‍ ഒളിവിലായിരുന്നു.
പീതാംബരനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്ന് പ്രാദേശിക നേതൃത്വം അറിയിച്ചു . ഉദുമ എംഎൽഎ കെ. കുഞ്ഞിരാമനാണ് ഇക്കാര്യം അറിയിച്ചത്.
കൃത്യം നിര്‍വഹിച്ചത് പുറത്തു നിന്നുള്ള കൊട്ടേഷന്‍ സംഘമാണെന്നും സൂചനയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഏഴു പേര് ഇതുവരെ കസ്റ്റഡിയിലാണ്. കൊലപാതക സംഘം എത്തിയത് ഒരു ജീപ്പിലാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആ വഴിക്കും അന്വേഷണം പുരോഗമിക്കുകയാണ്. കൊല്ലപ്പെട്ട കൃപേഷ്, ശരത് എന്നിവരോട് പ്രാദേശിക നേതൃത്വത്തിന് കൊടിയ പകയുണ്ടായിരുന്നെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.
മഴു,കൊടുവാള് എന്നിവപോലെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് ഇരുവരേയും വെട്ടിക്കൊന്നതെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച രാത്രി 8.30 ഓടെ ഇരുവരും സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിറുത്തുകയും വെട്ടിവീഴ്ത്തുകയുമായിരുന്നു. തലക്കേറ്റ ആഴത്തിലുള്ള മുറിവാണ് കൃപേഷിന്റെ മരണത്തിന് കാരണം. കൃപേഷിന്റെ മൂര്‍ദ്ധാവില്‍ ആഴത്തിലുള്ള ഒറ്റവെട്ടാണ്. 11 സെന്റിമീറ്റര്‍ നീളത്തിലും 2 സെന്റിമീറ്റര്‍ വീതിയിലും വെട്ടേറ്റ് തല പിളര്‍ന്ന് തലച്ചോര്‍ ചിതറിയതായാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ശരത് ലാലിന്റെ ശരീരത്തില്‍ 15 വെട്ടുകളുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മാരകമായ രണ്ടു വെട്ടുകള്‍ ശരത്തിന്റെ മരണത്തിന് കാരണമായി.
Discussion about this post