ന്യഡൽഹി : ഡൽഹി സ്‌കൂളിലെ ബോംബ് ഭീഷണി കേസിൽ വാട്സ്ആപ്പിൽ പ്രചരിക്കുന്ന തെറ്റായ സന്ദേശങ്ങളോ വ്യാജ വാർത്തകളോ പിന്തുടരരുതെന്ന് ഡൽഹി പോലീസ് . സ്‌കൂളുകളിൽ നിന്ന് കണ്ടെത്തിയ സംശയാസ്പദമായ വസ്തുക്കളെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതെല്ലാം തികച്ചും വ്യാജ വിവരങ്ങളാണ് എന്ന് പോലീസ് പറഞ്ഞു.
ചില സ്‌കൂളുകളിൽ സംശയാസ്പദമായ ചില വസ്തുക്കൾ കണ്ടെത്തിയതായി ചില ഓഡിയോ സന്ദേശങ്ങൾ വാട്ട്‌സ്ആപ്പിലും മറ്റ് ചാറ്റ് ഗ്രൂപ്പുകളിലും പ്രചരിക്കുന്നു. ഈ സന്ദേശങ്ങൾ തെറ്റാണ്. അവയിൽ സത്യമില്ല. – ഡൽഹി പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഡൽഹിയിലെ 50 ലേറെ സ്‌കൂളുകൾക്കാണ് ഇ മെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചിരുന്നത്. ലഭിച്ച ഇ മെയിൽ വ്യാജ സന്ദേശമാണെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. റഷ്യയിൽ നിന്നുമാണ് വ്യാജ ഭീഷണി സന്ദേശം ലഭിച്ചത് എന്നാണ് പോലീസിന്റെ നിഗമനം. ബോംബ് ഭീഷണിയെ തുടർന്ന് സ്‌കൂളുകളിൽ നിന്നും വിദ്യാർത്ഥികളെ ഒഴിപ്പിക്കുകയും മണിക്കൂറുകളോളം നീണ്ട പരിശോധന നടത്തുകയും ചെയ്തിരുന്നു. ചാണക്യപുരിയിലെ സംസ്‌കൃതി സ്‌കൂൾ, കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാറിൽ ഉള്ള മദർ മേരി സ്‌കൂൾ, ദ്വാരകയിലുള്ള ഡൽഹി പബ്ലിക് സ്‌കൂൾ എന്നിവിടങ്ങളിലേക്ക് ആയിരുന്നു ആദ്യം ബോംബ് ഭീഷണി എത്തിയിരുന്നത്.












