രാഹുൽ ഗാന്ധിക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പ്രത്യേക കോടതിയിലേക്ക് മാറ്റി. ദില്ലി റോസ് അവന്യൂവിലെ ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയിലേക്കാണ് കേസ് മാറ്റിയത്. പ്രധാനമന്ത്രിക്കും സൈന്യത്തിനും എതിരെ നടത്തിയ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് ഹർജി.
രാഹുൽ മാപ്പു പറഞ്ഞില്ലെന്ന് ഹർജിക്കാർ പറഞ്ഞു. ഖേദം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് ഹര്‍ജിക്കാര്‍ പറഞ്ഞു. അതും ബ്രാക്കറ്റിലെന്ന് ഹർജി നൽകിയ മീനാക്ഷി ലേഖിക്ക് വേണ്ടി മുകുൾ റോത്തഖി കോടതിയില്‍ പറഞ്ഞു. റഫാൽ കേസിൽ കാവൽക്കാരൻ കള്ളനെന്ന് സുപ്രീംകോടതി കണ്ടെത്തി എന്ന പരാമര്‍ശത്തിനെതിരെ ബിജെപി നേതാവ് മീനാക്ഷി ലേഖിയുടെ കോടതി അലക്ഷ്യ ഹര്‍ജിയിൽ നൽകിയ മറുപടിയിലാണ് രാഹുൽ ഗാന്ധി ഖേദം പ്രകടിപ്പിച്ചത്.
തെരഞ്ഞെടുപ്പ് ചൂടിലാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്. രാഷ്ട്രീയ എതിരാളികൾ അത് തനിക്കെതിരെ ആയുധമാക്കിയെന്ന് വിശദീകരണത്തിൽ രാഹുൽ ഗാന്ധി വ്യക്തമാക്കി. കാവൽക്കാരൻ കള്ളനെന്ന് കോടതി കണ്ടെത്തി എന്ന് പറഞ്ഞതിൽ മാത്രമാണ് രാഹുലിന്‍റെ ഖേദപ്രകടനം. അതേസമയം കാവൽക്കാരൻ കള്ളനെന്ന തന്‍റെ രാഷ്ട്രീയ പ്രചരണത്തിൽ മാറ്റമില്ലെന്ന് അമേഠിയിലെ റാലിയിൽ രാഹുൽ വ്യക്തമാക്കി.
Discussion about this post