പൊതുമേഖലാ സ്ഥാപനമായ സി-ഡിറ്റിനെ വെറും നോക്കുകുത്തികളാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ(സി.എം.ഡി.ആര്.എഫ്.) പോര്‍ട്ടല്‍ നടത്തിപ്പുള്‍പ്പെടെ സ്വകാര്യ കമ്പനിക്ക് സര്‍ക്കാര്‍ പുറംകരാര്‍ കൊടുത്തു.
ഓസ്പിന് ടെക്നോളജീസ് എന്ന കമ്പനിക്കാണ് വ്യക്തിവിവരങ്ങള്‍ സഹിതം പുറംകരാര്‍ നല്‍കിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് പോര്‍ട്ടല്‍, കെ.എസ്.എഫ്.ഇ.യുടെ പ്രവാസി ചിട്ടി എന്നിവയുടെ കരാറും ഇതേ കമ്പനിക്ക് കൈമാറി. കേരളാ ടാക്സി ഓണ്‍ലൈന്‍, കെ.എസ്.ആര്.ടി.സി. ഓണ്‍ലൈന്‍, കേരള സര്‍ക്കാരിന്റെ തപാല്‍ മാനേജ്മെന്റ് സംവിധാനം എന്നിവയില്‍നിന്നും സി-ഡിറ്റിനെ ഒഴിവാക്കി. ഊരാളുങ്കല്‍ സൊസൈറ്റിക്കാണ് ഇത് നല്‍കിയത്.
സി-ഡിറ്റിനെ മികവിന്റെ കേന്ദ്രമാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ നല്കിയ ഉറപ്പ് കാറ്റില്‍ പറത്തിയാണ് അദ്ദേഹത്തിന്റെ ഓഫീസ് പോര്ട്ടലിന്റേതടക്കമുള്ള നടത്തിപ്പ് പുറംകരാര്‍ നല്‍കിയത്.
തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമിക്ഷേത്രത്തിലെ സി.സി.ടി.വി. നിരീക്ഷണ സംവിധാനത്തിന്റെ നടത്തിപ്പും സ്വകാര്യകമ്പനിക്ക് കൊടുത്തിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ പദ്ധതികളാണ് ഈ തീരുമാനത്തോടെ സി-ഡിറ്റിന് നഷ്ടമായത്. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ ‘നാം മുന്നോട്ട്’ നേരത്തേ പാര്‍ട്ടി ചാനലായ കൈരളി ചാനലിന് നല്കിയതും വലിയ വിവാദമായിരുന്നു.. ഷൂട്ടിങ് ഫ്ലോര്‍ നല്‍കാനാവില്ലെന്ന് സി-ഡിറ്റ് അറിയിച്ചതിനാല്‍ ഒഴിവാക്കുകയായിരുന്നെന്നാണ് ഔദ്യോഗിക വിശദീകരണം.
സി-ഡിറ്റിന് ലഭിക്കുന്ന 12 മേഖലകളിലെ ജോലികള്‍ സര്‍ക്കാര്‍-സര്‍ക്കാരിതര പദ്ധതികള്‍ 20 ലക്ഷം മുതല്‍ ഒരുകോടി രൂപയ്ക്ക് പുറംകരാര്‍ നല്‍കുന്നതിനായി പ്രത്യേക സമിതിക്ക് രൂപം നല്‍കിയിരുന്നു. ഒരു വര്‍ഷത്തേക്കാണ് ഇങ്ങനെ പദ്ധതികള്‍ പുറംകരാറിന് നല്‍കുന്നത്. ഇതില്‍ പല പദ്ധതികളും സി-ഡിറ്റിലെ വിദഗ്ധര്‍ക്ക് കൈകാര്യം ചെയ്യാവുന്നതാണെന്നിരിക്കെയാണിത്.
സി-ഡിറ്റിലെ വിദഗ്ധര്‍ തയ്യാറാക്കി മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നവയാണ് ദുരിതാശ്വാസ നിധി, മുഖ്യമന്ത്രിയുടെ ഓഫീസ് എന്നിവയുടെ പോര്‍ട്ടലുകള്‍. കരാര്‍ നേടിയ ഓസ്പിന് ടെക്നോളജീസ് സോഫ്റ്റ് വെയറിന്റെ പുറംചട്ടയില്‍ മാത്രമാണ് മാറ്റമുള്ളതെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു.
Discussion about this post