സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഹിന്ദുവാണെന്ന നടനും മക്കള്‍ നീതിമെയ്യം നേതാവുമായ കമലഹാസന്റെ പ്രസ്താവനക്കെതിരെ വിവിധ ഇടങ്ങളിലായി പത്തോളം കേസുകള്‍ രജിസ്ട്രര്‍ ചെയ്തു.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരവാക്കുറിച്ചിയില്‍ പ്രചാരണത്തിനിടെയായിരുന്നു കമലിന്റെ പ്രസ്താവന. ഹിന്ദുമുന്നണി നല്കിയ പരാതിയില്‍ കഴിഞ്ഞദിവസം തന്നെ അരവാക്കുറിച്ചി പോലീസ് കേസെടുത്തിരുന്നു. ചെന്നൈയിലുള്‍പ്പെടെ പലയിടത്തും ബി.ജെ.പി.പ്രവര്‍ത്തകരും ഹൈന്ദവ സംഘടനകളും നല്കിയ പരാതികളിലാണ് കേസെടുത്തത്.
50 ബി.ജെ.പി. പ്രവര്‍ത്തകര്‍ ഒപ്പിട്ടുനല്‍കിയ പരാതിയില്‍ ചെന്നൈ മടിപ്പാക്കം പോലീസ് കേസെടുത്തു. അഖിലഭാരത ഹിന്ദുമഹാസഭയുടെ പരാതിയില്‍ വിരുഗമ്പാക്കം പോലീസും കേസെടുത്തു. ചെന്നൈ സിറ്റി പോലീസ് കമ്മിഷണര്‍ക്കും പരാതി ലഭിച്ചിട്ടുണ്ട്. മധുരയിലും പോലീസ് കേസെടുത്തിട്ടുണ്ട്. ഇതേസമയം തനിക്കെതിരേയുള്ള കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കമല്‍ നല്കിയ ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ആവശ്യം മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് തള്ളി.
അവധിക്കാല ബെഞ്ചില്‍ കേസ് പരിഗണിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി മുന്‍കൂര്‍ജാമ്യം തേടി ഹര്‍ജി നല്കാന് നിര്‍ദേശിച്ചു.
അതിനിടെ കമൽഹാസനെ മാനസികരോഗിയെന്ന് പരിഹസിച്ച് എ.ഐ.എ.ഡി.എം.കെ. മുഖപത്രമായ ‘നമത് അമ്മ’യിൽ ലേഖനം പ്രസിദ്ധീകരിച്ചു. മക്കൾ നീതി മയ്യത്തെ നിരോധിക്കണമെന്നും ലേഖനത്തിൽ ആവശ്യപ്പെട്ടു.
Discussion about this post