നെയ്യാറ്റിന്‍കര മഞ്ചവിളാകത്ത് വീട്ടമ്മയും മകളും ആത്മഹത്യചെയ്ത സംഭവത്തില്‍ ലേഖയുടെ നോട്ട്ബുക്ക് കണ്ടെത്തി. കുടുംബപ്രശ്നങ്ങളുണ്ടെന്ന് ബുക്കില്‍ പരാമര്‍ശമുണ്ട്. ഗള്‍ഫില്‍ നിന്നയച്ച പണം എന്തു ചെയ്തെന്ന് ചോദിച്ച് ഭര്‍ത്താവ് കുറ്റപ്പെടുത്തി. എല്ലാം തന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ചെന്നും ലേഖയുടെ നോട്ടു ബുക്കിൽ എഴുതിയിട്ടുണ്ട്.
വസ്തു വിറ്റ് ബാങ്ക് വായ്പ തീര്‍ക്കാനുള്ള ശ്രമങ്ങള്‍ തടയാന്‍ താന്‍ ശ്രമിച്ചുവെന്ന് മരിച്ച ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന് മൊഴി നല്കി. വില്പന നടക്കാതിരിക്കാന്‍ അമ്മയുമായി ചേര്‍ന്ന് മന്ത്രവാദം നടത്തി. ആത്മഹത്യ നടന്ന ദിവസം ഉച്ചയ്ക്ക് അമ്മ ലേഖയുമായി വഴക്കിട്ടുവെന്നും ചന്ദ്രന്റെ മൊഴിയിലുണ്ട്. ‘പോയി മരിച്ചുകൂടെ’ എന്ന് അമ്മ ലേഖയോട് ചോദിച്ചതായും ചന്ദ്രന് വെളിപ്പെടുത്തി. മന്ത്രവാദിയെ പൊലീസ് തിരിച്ചറിഞ്ഞു.
അതേസമയം, നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ജീവനൊടുക്കിയ കേസില്‍ ആത്മഹത്യാകുറിപ്പിലെ പകുതിയിേലറെ ആരോപണങ്ങളും ഗൃഹനാഥനായ ചന്ദ്രന് സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ബാധ്യതയ്ക്കിടയിലും വീട് വില്‍പ്പനയ്ക്ക് അമ്മ തടസം നിന്നെന്നും, കടബാധ്യത തീര്‍ക്കാതെ പൂജയില്‍ വിശ്വസിച്ചെന്നും മൊഴി. കുടുംബപ്രശ്നങ്ങള്‍ക്കൊപ്പം വസ്തുവില്‍പ്പന മുടങ്ങിയതും ആത്മഹത്യക്ക് കാരണമായതായി പൊലീസ് നിഗമനം.
പുറമേ ആരോപണങ്ങള്‍ നിഷേധിച്ചെങ്കിലും കുടുംബപ്രശ്നങ്ങളും പൂജകളുമടക്കം ആത്മഹത്യാകുറിപ്പിലെ ഭൂരിഭാഗം ആരോപണങ്ങളും ചോദ്യം ചെയ്യലില്‍ ചന്ദ്രന് സമ്മതിച്ചെന്നാണ് പൊലീസ് പറയുന്നത്. വീട് വിറ്റ് കടംവീട്ടാന്‍ ലേഖയും മകളും പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അമ്മ സമ്മതിച്ചില്ല. ഇത് മൂലം താനും വീട് വില്‍പ്പനയ്ക്ക് ശ്രമിച്ചില്ല. കടംവീട്ടുന്നതിനേക്കാള്‍ പൂജയിലായിരുന്നു വിശ്വാസം. എല്ലാ ദിവസവും വൈകുന്നേരും മൂന്ന് മണിക്കൂറെങ്കിലും പുരയിടത്തിലെ ആല്‍ത്തറയില്‍ പൂജ നടത്തുമെന്നുമാണ് ചന്ദ്രന്റെ മൊഴി.
Discussion about this post