ഹൈന്ദവ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന പരാതിയിൽ ഓൺലൈൻ വ്യാപരശൃംഖലയായ ആമസോണിനെതിരെ കേസ്. നോയിഡ പൊലീസാണ് ഇ-കൊമേഴ്സ് വമ്പൻമാർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.ആമസോൺ യുഎസ് വെബ്സൈറ്റ് വഴി ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ പതിപ്പിച്ച ടോയ്ലറ്റ് സീറ്റ് കവറുകളും ചവിട്ടികളും വിൽക്കപ്പെട്ടിരുന്നു. ഇതിനെതിരായാണ് പരാതി.
സംഭവത്തിൽ പ്രതിഷേധം ശക്തമായിരുന്നു. ബോയ്കോട്ട് ആമസോൺ എന്ന പേരിൽ സമൂഹമാധ്യമങ്ങളിലും വ്യാപക ക്യാംപെയ്ൻ നടന്നിരുന്നു. പിന്നാലെയാണ് പൊലീസ് കേസ്. പ്രതിഷേധത്തെ തുടർന്ന് ഉത്പ്പന്നങ്ങൾ സ്റ്റോറിൽ നിന്ന് പിൻവലിച്ചതായി ആമസോൺ വക്താവ് അറിയിച്ചിരുന്നു. ആമസോൺ വഴി വിൽപ്പനയ്ക്കുള്ള മാാർഗ നിർദേശങ്ങൾ എല്ലാ കമ്പനികളും പിന്തുടരണമെന്നത് നിർബന്ധമാണെന്നും അല്ലാത്ത പക്ഷം അവരുടെ അക്കൗണ്ട് നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മതത്തിന്റെ പേരിൽ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള ശത്രുത വർധിപ്പിക്കാൻ ഇടയാക്കുന്ന തരത്തിലുള്ള പ്രചാരണം നടത്തുന്നു എന്ന് കാട്ടിയാണ് ആമസോണിനെതിരെ പരാതി ലഭിച്ചതെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ‘ഹൈന്ദവ വികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള ചില വസ്തുക്കൾ വിദേശ കമ്പനിയായ ആമസോൺ പലപ്പോഴും വിൽപ്പനയ്ക്കെത്തിക്കാറുണ്ട്. ഇത് രാജ്യത്ത് വർഗ്ഗീയ പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും ഹൈന്ദവർ അഭിമാനത്തോടെയും അന്തസ്സോടെയും സമാധാനത്തോടെ ജീവിക്കാനും കമ്പനിക്കെതിരെ കർശന നടപടിയെടുക്കണമെന്ന് അഭ്യർഥിക്കുന്നു എന്നായിരുന്നു വികാസ് മിശ്ര എന്നയാൾ നൽകിയ പരാതിയിൽ പറയുന്നത്.
Discussion about this post