ലോക് സഭാ തെരഞ്ഞെടുപ്പിൽ ഭാരതത്തിൽ എൻ ഡി എ തരംഗം ഉണ്ടാകുമെന്ന എക്സിറ്റ് പോളുകൾ പുറത്തുവന്ന പശ്ചാത്തലത്തിൽ ഇന്ന് വൈകിട്ട് ഡൽഹിയിൽ എൻ ഡി എ യുടെ യോഗം .
തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ഭാവികാര്യങ്ങൾ ചർച്ചചെയ്യുന്നതിനുമാണ് യോഗം വിളിച്ചിരിക്കുന്നത് .അധ്യക്ഷൻ അമിത് ഷാ വിളിച്ചിരിക്കുന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. നേതാക്കൾക്ക് അമിത് ഷായുടെ അത്താഴവിരുന്നുമുണ്ട്.
രാം വിലാസ് പാസ്വാൻ (എൻ.ജെ.പി.), ഉദ്ധവ് താക്കറെ (ശിവസേന) എന്നിവരുൾപ്പടെയുള്ളവർ യോഗത്തിനെത്തുമെന്ന് ബി.ജെ.പി. നേതാക്കൾ പറഞ്ഞു. കേരളത്തിൽനിന്ന് എൻ.ഡി.എ. കേരളാ കോൺഗ്രസ് നേതാവ് പി.സി. തോമസ് പങ്കെടുക്കും. എക്സിറ്റ് പോൾ ഫലം, വോട്ടണ്ണലിനുള്ള തയ്യാറെടുപ്പുകൾ, സഖ്യവിപുലീകരണം തുടങ്ങിയ വിഷയങ്ങൾ യോഗം ചർച്ചചെയും.
എൻ.ഡി.എ.യിൽ നിലവിലുള്ള കക്ഷികളായിരിക്കും സർക്കാർ രൂപവത്കരണത്തിൽ പങ്കാളികളാവുക. ബി.ജെ.പി.യുടെ അജൻഡയോട് യോജിപ്പുള്ള ആർക്കും എൻ.ഡി.എ.യിലേക്കു വരാമെന്നു അമിത് ഷാ ദിവസങ്ങൾക്ക് മുൻപ് നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു .
ഇപ്പോൾ എൻ.ഡി.എ.യിൽ ചെറിയകക്ഷികളുൾപ്പെടെ 41 പാർട്ടികളാണുള്ളത്.
പുതിയ പാർട്ടികളെ ഉൾപ്പെടുത്താതെതന്നെ ഭരണം നേടാനും ബിജെപിയ്ക്ക് സാധിക്കും .
സർക്കാരിന്റെ കാലാവധി തീരുന്നതിനാൽ മുതിർന്ന മന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ടാണ് കൂടിക്കാഴ്ച്ച .
Discussion about this post