പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോകുകയും പിന്നീട് കഞ്ചാവ് വലിപ്പിക്കുകയും ചെയ്ത കേസിൽ യുവാവിനെയും കൂട്ടുകാരനെയും പോലീസ് അറസ്റ്റ് ചെയ്തു.
തൃപ്പൂണിത്തുറ ചാത്താരി ഭാഗത്ത് ഫ്ലാറ്റിൽ താമസിക്കുന്ന അരൂക്കുറ്റി അഞ്ചുകണ്ടം വരീക്കാട്ട് ഷാരൂഖ് ഖാൻ (19), ഇയാളുടെ കൂട്ടുകാരൻ വൈപ്പിൻ മണ്ഡപത്തിൽ ജിബിൻ (22) എന്നിവരെയാണ് തൃപ്പൂണിത്തുറ സി.ഐ. പി. രാജ്കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
രണ്ടു ദിവസം മുമ്പാണ് 15 വയസ്സുള്ള പെൺകുട്ടിയെ കാണാതായത്.ഇതു സംബന്ധിച്ച് വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. ഷാരൂഖ് ഖാന്റെ കൂടെയാണ് പെൺകുട്ടി പോയിട്ടുള്ളതെന്ന് പോലീസ് മനസ്സിലാക്കിയിരുന്നു. കാക്കനാട് പമ്പ് ജീവനക്കാരനാണ് ഇയാൾ. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോയിൽ പെൺകുട്ടിയുടെ മൊബൈൽ ഫോൺ മറന്നുവെച്ചു പോയത് കേസിന് വഴിത്തിരിവായി. പിറ്റേന്ന് രാവിലെ ഫോൺ കണ്ട ഓട്ടോ ഡ്രൈവർ വിവരം പോലീസിനെ അറിയിച്ചിരുന്നു.
പലയിടങ്ങളിലും കറങ്ങി നടന്ന ശേഷം എറണാകുളത്ത് മറൈൻ ഡ്രൈവ് വാക് വേ ഭാഗത്തിരുത്തിയാണ് രണ്ടു യുവാക്കളും ചേർന്ന് പെൺകുട്ടിയെക്കൊണ്ട് കഞ്ചാവ് ബീഡി വലിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
ജിബിൻ അടിപിടി ഉൾപ്പെടെ പല കേസുകളിലും മുമ്പ് പ്രതിയായിട്ടുള്ള ആളാണെന്നും പോലീസ് പറഞ്ഞു.
Discussion about this post