ഞാൻ ഭയന്നുവിറച്ചു. അക്രമിക്കൂട്ടത്തെ കണ്ട് മുന്നോട്ടോടി. ഞങ്ങളുടെ വീടും അവരുടെ ലക്ഷ്യമായിരുന്നു. ഞാൻ ഓടുന്നതു കണ്ടപ്പോൾ ഭർത്താവും ഓടാനാരംഭിച്ചു. പക്ഷേ, ശക്തമായ വെടിയൊച്ച കേട്ട് ഞാൻ തരിച്ചുപോയി. കൺമുന്നിൽവച്ച് ഭർത്താവ് പിടഞ്ഞുമരിച്ചു’– കഴിഞ്ഞദിവസം ബംഗാളിൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ പ്രദീപ് മണ്ഡലിന്റെ ഭാര്യ പത്മ മണ്ഡലിന്റെ വാക്കുകളാണിത്.
പരിഭ്രാന്തിയിൽ താനും ഭർത്താവും വ്യത്യസ്ത ദിശയിലേക്കാണ് ഓടിയത്. ഞാൻ അയൽവാസിയുടെ വീട്ടിൽക്കയറി. ഭർത്താവ് ഒളിക്കാനിടം തിരയുന്നതും തൃണമൂൽ ആക്രമികൾ പിന്തുടരുന്നതും അവിടെനിന്ന് എനിക്കു കാണാമായിരുന്നു. പ്രദീപിനെ ആക്രമികൾ വളഞ്ഞു. 90 മിനിറ്റോളം ഓടിയിട്ടും രക്ഷയില്ലാതായപ്പോൾ ഒരു കുളത്തിലേക്കു ചാടി. കീഴടങ്ങാം എന്ന സൂചനയോടെ കൈകൾ മുകളിലേക്കുയർത്തി. പക്ഷേ, അക്രമികൾ അദ്ദേഹത്തിന്റെ ഇടതുകണ്ണിലേക്കു വെടിവച്ചു. ഭർത്താവ് മരിക്കുന്നതു നിസഹായയായി നോക്കിനിൽക്കേണ്ടി വന്നു‘ പത്മ വിശദീകരിച്ചു.
ഭർത്താവിന്റെ കൊലപാതകത്തിനു പിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്നു പത്മ ആരോപിച്ചു. ‘തന്റെ കൺമുന്നിൽ ഭർത്താവ് വെടിയേറ്റു മരിക്കുന്നതു കാണേണ്ടി വന്നു. ഖയൂം മുല്ലയുടെയും ഷാജഹാൻ മുല്ലയുടെയും അക്രമിസംഘമാണു കൊലപാതകത്തിന് നേതൃത്വം നൽകിയത്. അവർ 400–500 പേരുണ്ടായിരുന്നു. ആ ആൾക്കൂട്ടത്തെ കണ്ടപ്പോൾ തന്നെ ഭയമായി. ഇതുപോലൊരു രംഗം മുമ്പു കണ്ടിട്ടില്ല. പ്രദീപ് മണ്ഡലിനെ അവർ ഉന്നമിട്ടിരുന്നു‘ പത്മ പറഞ്ഞു.
ബിജെപിയുടെ പതാകകൾ നീക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിലാണു സംഘർഷത്തിന്റെ തുടക്കം. രാഷ്ട്രീയ ഏറ്റുമുട്ടലിൽ ഒറ്റ ദിവസം 4 പേരാണു കൊല്ലപ്പെട്ടത്. നോർത്ത് 24 പർഗനാസ് ജില്ലയിലെ സന്ദേശ്ഗലിയിൽ വെടിയേറ്റ് 3 ബിജെപി പ്രവർത്തകരും ഏറ്റുമുട്ടലിൽ ഒരു തൃണമൂൽ പ്രവർത്തകനുമാണു കൊല്ലപ്പെട്ടത്.
Discussion about this post