മുഖ്യമന്ത്രി മമതാ ബാനര്‍ജി മാപ്പ് പറയാതെ ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്ന് പണിമുടക്കുന്ന ഡോക്ടര്‍മാര്‍. എസ്എസ്കെഎം ആശുപത്രി സന്ദര്‍ശനത്തിനിടെ മമതാ ബാനര്‍ജി നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് പശ്ചിമ ബംഗാളില്‍ ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത്. സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെയാണ് ചര്‍ച്ചകള്‍ക്കായി ഡോക്ടര്‍മാരുടെ പ്രതിനിധികളെ മമത സെക്രട്ടറിയേറ്റിലേക്ക് വിളിപ്പിച്ചത്.
എന്നാല്‍ എന്‍ആര്‍എസ്എം മെഡിക്കല്‍ കോളെജിലെത്തി മമത ബാനര്‍ജി നിരുപാധികം മാപ്പ് പറയണമെന്ന ആവശ്യത്തില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ ഉറച്ച് നില്‍ക്കുകയാണ്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം തുടരുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
അതേസമയം സമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബംഗാളിൽ 600 ലേറെ ഡോക്ടർമാർ രാജി സമർപ്പിച്ചു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രാജ്യ വ്യാപകമായി തിങ്കളാഴ്ച പണിമുടക്കിനു ആഹ്വാനം ചെയ്തു.
ഡോക്ടര്‍മാരുടെ പണിമുടക്കിലായതിനെ തുടര്‍ന്ന് ചികിത്സ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് പിഞ്ച് കുഞ്ഞ് മരിച്ചതുള്‍പ്പടെയുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് മമതാ ബാനര്‍ജിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
തിങ്കളാഴ്ച രാത്രി കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന 75 കാരന് മരിച്ചതിനെ തുടര്‍ന്നാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. ഇയാളുടെ ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറായ പരിബാഹ മുഖര്‍ജിയെ ക്രൂരമായി മര്‍ദ്ദിച്ചു. ഇദ്ദേഹം ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. ഇതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്
Discussion about this post