ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഓറഞ്ച് ജേഴ്സിക്കെതിരായ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ വർഗ്ഗീയ പരാമർശത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം പുകയുന്നു.
ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ ടീം 31 റൺസിന് തോൽക്കാൻ കാരണം ഇന്ത്യൻ ടീമിന്റെ ഓറഞ്ച് ജെഴ്സിയാണെന്നായിരുന്നു മെഹബൂബയുടെ പരാമർശം. ഇത്തരം പരാമർശങ്ങളിലൂടെ മെഹബൂബ രാജ്യത്ത് അനാവശ്യ വിവാദങ്ങൾക്ക് വഴി വെക്കുകയാണെന്നായിരുന്നു കായിക- രാഷ്ട്രീയ വൃത്തങ്ങൾ പ്രതികരിച്ചത്.
മെഹബൂബ മുഫ്തിയുടെ പരാമർശത്തിനെതിരെ ശിവസേന എം പി സഞ്ജയ് റാവത്ത് ശക്തമായി രംഗത്ത് വന്നു. ‘പച്ച ജെഴ്സിയണിഞ്ഞിട്ടും പാകിസ്ഥാൻ നിരന്തരം തോൽക്കുകയാണ്. ഇത്തരം വർഗ്ഗീയ പരാമർശങ്ങൾ നടത്തുന്ന മെഹബൂബ മുഫ്തിയെ ഭ്രാന്താശുപത്രിയിലേക്കയക്കണം.’ റാവത്ത് പറഞ്ഞു.
‘ഓറഞ്ച് ക്രിക്കറ്റ് ജെഴ്സിയെച്ചൊല്ലി അനാവശ്യമായ വിവാദങ്ങൾ സൃഷ്ടിക്കപ്പെടുകയാണ്. ഓറഞ്ച് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. അത് നമ്മുടെ ദേശീയ പതാകയിലെ ഒരു നിറവും കൂടിയാണ്. ഇന്ത്യക്ക് ലോകകപ്പ് നേടാൻ സാധിക്കുക തന്നെ ചെയ്യും.’ കോൺഗ്രസ്സ് എം പി പ്രഫുൽ പട്ടേൽ പറഞ്ഞു.
ജെഴ്സിയുടെ നിറത്തിന്റെ പേരിൽ മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ഒരു വ്യക്തി ദേശീയ ക്രിക്കറ്റ് ടീമിനെ ഇപ്രകാരം ആക്ഷേപിക്കുന്നത് ഒട്ടും ശരിയല്ല.’ ബിജെപി വക്താവ് നളിൻ കോഹ്ലി അഭിപ്രായപ്പെട്ടു.
മെഹബൂബയുടെ പരാമർശം മണ്ടത്തരവും വിഭാഗീയവുമാണെന്നായിരുന്നു മറ്റൊരു ബിജെപി നേതാവായ രാമചന്ദ്ര റാവുവിന്റെ പ്രതികരണം.
പർപ്പിളും ഓറഞ്ചും കലർന്ന പുതിയ ജെഴ്സി നാല് ദിവസം മുൻപാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം പുറത്തിറക്കിയത്. പുതിയ ജെഴ്സിയെ അനുകൂലിച്ചും വർഗ്ഗീയമായി പ്രതികൂലിച്ചും നിരവധി പ്രസ്താവനകളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്.
Discussion about this post