ഇന്ത്യൻ മഹാസമുദ്രത്തിലെ സാന്നിധ്യവും സമുദ്ര സുരക്ഷയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി നാവികസേനയ്‌ക്കും കോസ്‌റ്റ് ഗാർഡിനുമായി പുതിയ യുദ്ധക്കപ്പലുകൾ വാങ്ങുമെന്ന് കേന്ദ്രസർക്കാർ.6 മിസൈൽ വാഹിനി യുദ്ധകപ്പലുകളും 8 അതിവേഗ നിരീക്ഷണയാനങ്ങളും, ബോട്ടുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങാനാണ് മോദി സർക്കാരിന്റെ പദ്ധതി.
ഏഴു കപ്പൽ നിർമാണ ശാലകളിൽ നിന്നു ഇതുമായി ബന്ധപ്പെട്ട് ടെൻഡർ ക്ഷണിച്ചു. കപ്പൽ നിർമാണത്തിലുള്ള വൈദഗ്ധ്യം, കാര്യക്ഷമത എന്നിവയും സാമ്പത്തിക ശേഷിയും പരിഗണിച്ചായിരിക്കും കമ്പനികളെ തിരഞ്ഞെടുക്കുക. ഏറ്റവും കുറഞ്ഞ തുക നിർദേശിക്കുന്ന കമ്പനിയ്ക്കായിരിക്കും കരാർ നൽകുക. നേവിയും കോസ്റ്റ്ഗാർഡുമായി ആലോചിച്ച ശേഷമായിരിക്കും ഏതു കമ്പനിക്കാണ് കരാർ നൽകുന്നതെന്നു തീരുമാനിക്കുക.
സമുദ്രസുരക്ഷാ രംഗത്ത് അയൽക്കാരായ ചൈനയിൽ നിന്നുയരുന്ന ഭീഷണി മറികടക്കുന്നതിന് മോദി സർക്കാർ ആവിഷ്‌ക്കരിച്ച 250 ബില്യൻ അമേരിക്കൻ ഡോളർ പ്രതിരോധ വികസന പദ്ധതിയുടെ ഭാഗമായാണ് പുതിയ കപ്പലുകളും മറ്റും വാങ്ങുന്നത്. തങ്ങളുടെ ഓയിൽ ടാങ്കറുകൾക്ക് സുരക്ഷ ഒരുക്കാനെന്ന പേരിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ അടുത്തിടെ ചൈന തങ്ങളുടെ യുദ്ധക്കപ്പലുകളെ വിന്യസിച്ചത് ഭീഷണിയാണെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ
കഴിഞ്ഞ നാലു വർഷത്തിനിടെ സൈന്യത്തിന്റെ ആധുനിക വത്കരണത്തിനായി കേന്ദ്രസര്‍ക്കാര്‍ 2.37 ലക്ഷം കോടി രൂപ ചെവഴിച്ചതായി പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക് രാജ്യസഭയിൽ അറിയിച്ചിരുന്നു. കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലായി 149 പ്രതിരോധ ഇടപാടുകളിലാണ് ഒപ്പുവയ്ക്കപ്പെട്ടതെന്ന് മന്ത്രി പറഞ്ഞു. ഇതിൽ 91 കരാറുകൾ ഇന്ത്യൻ കമ്പനികളുമായും 58 കരാറുകൾ വിദേശ കമ്പനികളുമായും ആയിരുന്നു. സേനയ്ക്ക് ആവശ്യമായ ആയുധങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിന് വേണ്ടിയുള്ളതാണ് കരാറുകളെന്നും മന്ത്രി രാജ്യസഭയെ അറിയിച്ചു.
Discussion about this post