അമരാവതി: തെലുഗു ദേശം പാർട്ടിയുടെ പതിനെട്ട് എം എൽ എമാർ ബിജെപിയുമായി അടുക്കാൻ സന്നദ്ധരാണെന്ന് ആന്ധ്രാ പ്രദേശിന്റെ സഹ ചുമതലയുള്ള ബിജെപി ദേശീയ സെക്രട്ടറി സുനിൽ ദേവ്ധർ. അഴിമതി കേസുകളിൽ ടിഡിപി അദ്ധ്യക്ഷൻ ചന്ദ്രബാബു നായിഡു ഉടൻ അറസ്റ്റിലാകുമെന്നും അദ്ദേഹം പറഞ്ഞു.
ടിഡിപിയുടെ എം പിമാർ കൂട്ടത്തോടെ ബിജെപിയിൽ എത്തിയതിന്റെ ഞെട്ടൽ മാറുന്നതിന് മുൻപ് ഇരുട്ടടി ആയിരിക്കുകയാണ് ചന്ദ്രബാബു നയിഡുവിന് ഈ വാർത്ത. പാർട്ടിയുടെ മൂന്നിലൊന്ന് നിയമസഭാ സാമാജികരെക്കൂടി നഷ്ടമാകുന്ന അവസ്ഥ നായിഡുവിന് അത്രമേൽ ഭീതിജനകമാണ്. വൈ എസ് ആർ നേതാവ് ജഗന്മോഹൻ റെഡ്ഡിയുടെ ഭരണത്തിൻ കീഴിൽ കാര്യങ്ങൾ കൈവിട്ട് പോകുന്ന അവസ്ഥയിലാണ് നായിഡു.
‘അഴിമതിയുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ നേരിടുകയാണ് ചന്ദ്രബാബു നായിഡു. നായിഡുവിന്റെ അടുത്ത അനുയായികളും ബന്ധുക്കളും ആരോപണങ്ങളുടെ നിഴലിലാണ്. ഇക്കാരണത്താലാണ് എം എൽ എമാർ ബിജെപിയെ സമീപിച്ചിരിക്കുന്നത്. അഴിമതി രഹിത പ്രസ്ഥാനമെന്ന ടിഡിപിയുടെ ഇമേജ് അപകടത്തിലായിരിക്കുന്നതിൽ അവർ നിരാശരാണ്.’ ദേവ്ധർ പറഞ്ഞു.
നേരത്തെ ടിഡിപിയിലെ എട്ട് എം പിമാരിൽ ആറ് പേരും ബിജെപിയിൽ ചേർന്നിരുന്നു. ഇത് സംസ്ഥാനത്ത് ചന്ദ്രബാബു നായിഡുവിന്റെ സ്വാധീനം ദുർബലമാക്കിയിരുന്നു. അസംബ്ലി തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും ഒരു വശത്ത് ജഗന്മോഹൻ റെഡ്ഡിയും മറുവശത്ത് ബിജെപിയും ഉയർന്നു വരുന്നത് നായിഡുവിന്റെ പാർട്ടിയുടെ അടിത്തറ ഇളക്കിയിരിക്കുകയാണ്.
‘ആന്ധ്രാപ്രദേശിൽ ഏറ്റവും പാവപ്പെട്ടവരിലേക്ക് എത്തുവാനാണ് ബിജെപി ശ്രമിക്കുന്നത്. ഓരോ ലോക്സഭാ മണ്ഡലത്തിലും പുതിയതായി ഒരു ലക്ഷം പ്രവർത്തകരെ വീതം ചേർക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നു.’ സുനിൽ ദേവ്ധർ വ്യക്തമാക്കുന്നു.
ബിജെപി അംഗങ്ങളുടെ എണ്ണത്തിൽ ആന്ധ്രാപ്രദേശിൽ റെക്കോർഡ് വർധനവാണ് ഉണ്ടായിരിക്കുന്നത്.
Discussion about this post