1993ലെ മുംബൈ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ഇന്ത്യ അന്വേഷിച്ചു കൊണ്ടിരിക്കുന്ന കുപ്രസിദ്ധ അധോലോക നായകൻ ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലുണ്ടന്നതിന് കൂടുതൽ വ്യക്തമായ തെളിവുകൾ പുറത്ത്.
ദാവൂദ് ഇബ്രാഹിമിന്റെ പാക്കിസ്ഥാനിലെ സാന്നിദ്ധ്യത്തെക്കുറിച്ച് അഭ്യൂഹങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ദേശീയ മാദ്ധ്യമമായ സീ ന്യൂസ് നടത്തിയ അന്വേഷണത്തിലാണ് ദാവൂദിന്റേതെന്ന് സ്ഥിരീകരിക്കാവുന്ന ചിത്രങ്ങൾ പുറത്തു വന്നിരിക്കുന്നത്. ഇരുപത്തിയഞ്ച് വർഷമായി ഒളിവിൽ കഴിയുന്ന ദാവൂദ് ഇബ്രാഹിം തന്റെ അന്താരാഷ്ട്ര കുറ്റകൃത്യ ശൃംഘലയായ ഡി- കമ്പനിയെ നിലവിൽ നയിക്കുന്ന ജാബിർ മോത്തിയെ കാണാനെത്തിയപ്പോൾ പകർത്തിയ ചിത്രങ്ങളാകാം ഇതെന്ന് അന്വേഷണ ഏജൻസികൾ സംശയിക്കുന്നു.
ദാവൂദിന്റെ പാക്കിസ്ഥാനിലെ ഒളിവുജീവിതവുമായി ബന്ധപ്പെട്ട് ഇന്ത്യ നിരന്തരം സംശയങ്ങൾ പ്രകടിപ്പിച്ചിരുന്നുവെങ്കിലും അപ്പോഴെല്ലാം പാകിസ്ഥാൻ അത് നിരാകരിക്കുകയായിരുന്നു. എന്നാൽ 51കാരനായ ദാവൂദിന്റെ പാക്കിസ്ഥാനിലെ സ്വൈരവിഹാരത്തിന്റെ ചിത്രങ്ങൾ സഹിതം പുറത്ത് വന്നിരിക്കുന്ന സാഹചര്യത്തിൽ പാകിസ്ഥാന്റെ ന്യായവാദങ്ങൾ അന്താരാഷ്ട്ര തലത്തിൽ സംശയത്തിനിടയാക്കുകയാണ്.
ദാവൂദ് രോഗബാധിതനാണെന്നും കാൽമുട്ടിന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഇതിന് വിരുദ്ധമായി പൂർണ്ണ ആരോഗ്യവാനായാണ് ദാവൂദ് ചിത്രത്തിൽ കാണപ്പെടുന്നത്.
ജാബിർ മോത്തി കറാച്ചിയിൽ ദാവൂദിന്റെ അയൽവാസിയാണ്. ഇയാൾ ദാവൂദിന്റെ ഭാര്യ മെഹ്ജാബിനുമായും മകൻ മോയിൻ നവാസുമായും അടുത്ത ബന്ധം പുലർത്തുന്നതായും അന്വേഷണ ഏജൻസികൽ വ്യക്തമാക്കുന്നു.
ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലുണ്ടെന്ന ഇന്ത്യൻ നിലപാട് ശരിവെച്ച് അമേരിക്കയും രംഗത്ത് വന്നിരുന്നു. യു കെയിൽ പിടിയിലായ ജാബിർ മോത്തിയുടെ വിചാരണാ വേളയിലാണ് അമേരിക്ക ഇന്ത്യൻ നിലപാട് ആവർത്തിച്ചത്.
യു കെ ജയിലിൽ കഴിയുന്ന ദാവൂദ് സംഘാംഗം ജാബിറിനെ അമേരിക്കയ്ക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട കേസിൽ അമേരിക്കൻ സർക്കാരിന് വേണ്ടി ഹാജരായ ജോൺ ഹാർഡി, ദാവൂദിന്റെ ഡി- കമ്പനി അമേരിക്കയിൽ നടത്തിയിട്ടുള്ള മുഴുവൻ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെയും വിവരങ്ങൾ സമർപ്പിച്ചിരുന്നു.
1993ൽ ഇന്ത്യയിൽ നിന്നും കടന്നുകളഞ്ഞ ദാവൂദ് പാകിസ്ഥാൻ ആസ്ഥാനമാക്കി തന്റെ കുറ്റകൃത്യങ്ങൾ തുടരുകയാണ്. ഇതിനിടെ പല തവണ അയാളുടെ സംഘം അമേരിക്കയിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ സഹിതം ചെയ്തിട്ടുണ്ട്.
ദാവൂദ് ഇബ്രാഹിമും കുടുംബവും പാക്കിസ്ഥാനിൽ സ്വതന്ത്രരായി വിഹരിക്കുന്നതിന് തെളിവായി ഒരു പാകിസ്ഥാൻ പാസ്പോർട്ടിന്റെ പകർപ്പും ടെലിഫോൺ ബില്ലും ഇന്ത്യൻ സുരക്ഷാ ഏജൻസികൾ പുറത്തുവിട്ടിരുന്നു. ദാവൂദിന്റെ ഭാര്യ മെഹ്ജാബീൻ ഷെയ്ഖിന്റെ പേരിൽ പാകിസ്ഥാൻ ടെലി കമ്മ്യൂണിക്കേഷൻ കമ്പനി അയച്ച ടെലിഫോൺ ബില്ലിൽ ദാവൂദ് കുടുംബത്തിന്റെ കറാച്ചിയിലെ മേല്വിലാസം കൃത്യമായി രേഖപ്പെടുത്തിയിരുന്നു.
ദാവൂദിന്റെ പാക്കിസ്ഥാനിലെ സുഖവാസത്തെക്കുറിച്ച് ജാബിർ എഫ് ബി ഐയ്ക്ക് മുന്നിൽ വെളിപ്പെടുത്തൽ നടത്തിയതായും സൂചനയുണ്ട്. ഈ സാഹചര്യത്തിൽ ഡി- കമ്പനിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഇന്ത്യൻ ഏജൻസികൾ എഫ് ബി ഐ അധികൃതരെ ബന്ധപ്പെട്ടതായാണ് വിവരം. പാകിസ്ഥാൻ ഏജൻസിയായ ഐ എസ് ഐയും ജാബിർ മോത്തിവാലയുമായി അടുത്ത ബന്ധമുള്ളതായി ഇന്ത്യൻ എജൻസികൾ പറയുന്നു. ഐ എസ് ഐയെ ഡി- കമ്പനിയുമായി ബന്ധിപ്പിക്കുന്ന കണ്ണിയാണ് ജാബിറെന്നും ഇന്ത്യ സംശയിക്കുന്നു. പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടനകളുമായും അടുത്ത ബന്ധമുള്ളയാളാണ് ജാബിർ മോത്തിവാല.
മോത്തിവാലയ്ക്ക് യു കെയിൽ പത്ത് വർഷം വിസ കാലാവധിയുണ്ട്. ഇത് 2028ൽ അവസാനിക്കുമെന്ന് എഫ് ബി ഐ അന്വേഷണത്തിൽ വ്യക്തമായി. എന്നാൽ ഇയാളും കുടുംബവും ആന്റിഗ്വ പൗരത്വത്തിന് ശ്രമിച്ചു വരികയായിരുന്നു. ഇയാൾക്ക് ദുബായ് ആസ്ഥാനമായുള്ള ഒരു കമ്പനിയിൽ രണ്ട് ദശലക്ഷം അമേരിക്കൻ ഡോളറിന്റെ നിക്ഷേപമുള്ളതായും എഫ് ബി ഐ കണ്ടെത്തിയിട്ടുണ്ട്.
ജാബിർ മോത്തിവാലയെ ന്യായീകരിച്ച് പാക്കിസ്ഥാൻ ഹൈ കമ്മീഷൻ രംഗത്ത് വന്നിരിക്കുകയാണ്. ജാബിറിന് ഡി- കമ്പനിയുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം ബഹുമാന്യനായ ഒരു ബിസിനസ്സുകാരനാണെന്നും കാണിച്ച് പാക്കിസ്ഥാൻ യു കെയിലെ വെസ്റ്റ്മിൻസ്റ്റർ കോടതി ജഡ്ജിക്ക് കത്ത് നൽകിയിരിക്കുകയാണ്. ജാബിറിന്റെ അറസ്റ്റിലൂടെ ദാവൂദ് സംഘത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലോകത്തിന് മുന്നിൽ വെളിപ്പെടുത്തേണ്ടി വരുമെന്ന ഭയമാണ് പാക്കിസ്ഥാനെ ഇത്തരം നടപടികൾക്ക് പ്രേരിപ്പിക്കുന്നത്.
അമേരിക്കയിലേക്ക് മയക്കുമരുന്ന് കടത്തിയത് കൂടാതെ കള്ളപ്പണം വെളുപ്പിക്കലും ജാബിർ ചെയ്തിട്ടുണ്ട്. ജാബിറിനെ കുടുക്കാൻ എഫ് ബി ഐ അയാളുമായി ഒരു വ്യാജ ഹെറോയിൻ കച്ചവടം നടത്തിയിരുന്നു.
Discussion about this post