മാധ്യമങ്ങളുടെ രാഷ്ട്രീയം ബോധ്യപ്പെടുത്താൻ ജനങ്ങളിലേക്കിറങ്ങാൻ സിപിഐ തീരുമാനം. തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടിക്ക് ഒരു കാരണം മാധ്യമങ്ങളാണെന്നാണ് വിലയിരുത്തൽ. അതിനാല് തന്നെ വാർത്തകളുടെ രാഷ്ട്രീയം ജനങ്ങളെ ബോധ്യപ്പെടുത്താനാണ് സിപിെഎ ശ്രമിക്കുന്നത്..
പാർട്ടിക്ലാസ് നൽകാൻ ചേർന്ന ‘ഡിപ്പാർട്ട്‌മെന്റ് കമ്മിറ്റി’യിൽ ഒരു ചാനൽ തുടങ്ങാമെന്ന നിർദേശമുണ്ടായി. എന്നാൽ, ബാധ്യതയോർത്തപ്പോൾ അതുപേക്ഷിച്ചു. ആന്ധ്രയിലെ പാർട്ടിചാനൽ പൂട്ടിപ്പോയി. സംസ്ഥാനത്ത് പാർട്ടിപത്രത്തിനു സർക്കാർ പരസ്യംപോലും കിട്ടുന്നില്ല. അതുകൊണ്ട് ചാനൽവേണ്ട. ജനങ്ങളോട് സംവദിച്ചും സാമൂഹികമാധ്യമങ്ങളിൽ ഇടപെട്ടും പരിഹാരം കാണാനാണ് തിരുമാനം.
ബ്രാഞ്ച് അംഗങ്ങൾവരെയുള്ളവർക്ക് പാർട്ടിവിദ്യാഭ്യാസം നൽകാനാണ് എറണാകുളത്ത് ഡിപ്പാർട്ട്‌മെന്റ് കമ്മിറ്റി ചേർന്നത്. ജനങ്ങളിലേക്കുമടങ്ങാനുള്ള ‘മിഷൻ’ ആണ് ക്ലാസിലൂടെ നടപ്പാക്കുന്നത്. ക്ലാസിലൂടെ ജനങ്ങളുടെ ജീവിതാവശ്യങ്ങൾ നിറവേറ്റാനുള്ള സർക്കാർപദ്ധതികളും സഹായങ്ങളും ബോധ്യപ്പെടുത്താനുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്..
മുഖ്യധാരാ മാധ്യമങ്ങളിൽ വന്നതുകൊണ്ടുമാത്രം വാർത്ത സത്യമാകണമെന്നില്ലെന്ന ബോധം സാമൂഹികമാധ്യമങ്ങളിലെ ഇടപെടലിലൂടെ ജനങ്ങളിലുണ്ടാക്കണം. മാധ്യമങ്ങളിൽ ശരിയായ വാർത്ത വരാനാവശ്യമായ ഇടപെടൽ നടത്തണം.പാർട്ടിഅംഗങ്ങൾക്കു വേണ്ട അച്ചടക്കം, സംഘടനാബോധം എന്നീ കാര്യങ്ങളും പാർട്ടി ക്ലാസിലെ വിഷയങ്ങളാണ്.
Discussion about this post