കർണാടകയിൽ രാഷ്ട്രീയ പ്രതിസന്ധി തുടരവെ പിടിമുറുക്കി ബി.ജെ.പി. സർക്കാർ രൂപീകരണത്തുനുളള സാധ്യതകൾ ശക്തമാക്കിയിരിക്കുകയാണ് ബി.ജെ.പി. കർണ്ണാടകയിൽ നിലനിൽക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിൽ അടിയന്തര ഇടപെടൽ തേടി ബി.ജെ.പി ഉന്നതല പ്രതിനിധി സംഘം ബുധനാഴ്ച ഗവർണറെ കാണുമെന്ന് പാർട്ടി നേതാവ് അരവിന്ദ് ലിംബവാലി പറഞ്ഞു.
ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഗവർണറെ കാണുന്നത്. ഇതിന് മുൻപ് മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കർണ്ണാടക വിധാൻ സൗധയ്ക്ക് മുന്നിൽ ബി.ജെ.പി എം.എൽ.എമാരെ അണിനിരത്തി പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും.
സഖ്യ സർക്കാരിനെ നിലനിർത്താനുളള സാധ്യതകൾ തേടി കോൺഗ്രസിലെ മുതിർന്ന നേതാക്കളുടെ യോഗം തുടരുകയാണ്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, ഗുലാം നബി ആസാദ്, സിദ്ധ രാമയ്യ തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
അതേ സമയം രാജിക്കത്ത് നൽകിയ എം.എൽ.എമാരിൽ ആരും തന്നെ വന്നു കണ്ടില്ലെന്ന് സ്പീക്കർ കെ.ആർ.രമേഷ്കുമാർ വ്യക്തമാക്കി. പതിമൂന്ന് പേരാണ് രാജിക്കത്ത് നൽകിയത്. നേരിൽ വന്നു രാജി സമർപ്പിക്കാൻ എം.എൽ.എമാർക്ക് സമയം നൽകിയിട്ടുണ്ടെന്നും സ്പീക്കർ വ്യക്തമാക്കി.
Discussion about this post