ജീവനക്കാരന്റെ മകളെ വിവാഹം കഴിക്കാൻ അവരുടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവു ശിക്ഷ ലഭിച്ച ശരവണ ഭവൻ ഉടമ പി.രാജഗോപാൽ (71), ചെന്നൈ അഡീഷനൽ സെഷൻസ് കോടതിയിൽ നാടകീയമായി കീഴടങ്ങി.
ആരോഗ്യ കാരണങ്ങളാൽ ശിക്ഷ നടപ്പാക്കുന്നതു നീട്ടിവയ്ക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളിയിരുന്നു, തുടര്‍ന്ന മുഖത്ത് ഓക്സിജൻ മാസ്കുമായി സ്ട്രെച്ചറിലാണു രാജഗോപാൽ കോടതി മുറിയിലെത്തിയത്.വിദഗ്ധ പരിശോധനയ്ക്കു ശേഷം പുഴൽ ജയിലിലേക്കു മാറ്റി. ജയിലിൽ സഹായിയെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നു കോടതിയെ സമീപിച്ചേക്കും.
ശരവണ ഭവനിലെ ജീവനക്കാരന്റെ മകൾ ജീവജ്യോതിയുടെ ഭർത്താവ് പ്രിൻസ് ശാന്തകുമാറിനെ 2001ൽ ഗുണ്ടകളെ കൊണ്ടു കൊലപ്പെടുത്തിയെന്നാണു കേസ്.
ഇന്ത്യയിലെ ‘ദോശരാജാവ്’ എന്നറിയപ്പെടുന്ന രാജഗോപാലിനെ അഴിക്കുള്ളിലാക്കിയത് ജ്യോതിയുടെ ഒന്നരപതിറ്റാണ്ടിലേറെ നീണ്ട പോരാട്ടം.
2004ൽ വിചാരണക്കോടതി 10 വർഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണു ശിക്ഷ ജീവപര്യന്തമാക്കി ഉയർത്തിയത്.
സുപ്രീം കോടതിയും ശരിവച്ചതോടെ ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഹർജി നൽകി. തുടർന്ന് ഈ മാസം 7 വരെ സാവകാശം നൽകിയെങ്കിലും 4ന് ആശുപത്രിയിൽ പ്രവേശിച്ച രാജഗോപാൽ ജയിൽവാസം വൈകിപ്പിക്കാൻ വീണ്ടും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
Discussion about this post