ശ്രീനഗർ: കശ്മീർ ഗ്രാമങ്ങളുടെ സമഗ്രവികസനത്തിന് കേന്ദ്ര സർക്കാർ. 3700 കോടി രൂപ നേരിട്ട് ഗ്രാമപഞ്ചായത്തുകൾക്ക് കൈമാറാനാണ് തീരുമാനം. പൊതുജനക്ഷേമവും വികസനവുമാണ് സർക്കാർ ലക്ഷ്യമെന്നും ഫണ്ടുകളുടെ വിനിയോഗം കൃത്യമായി നിരീക്ഷിക്കാനും മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനും ‘ബാക് ടു വില്ലേജ്’ പദ്ധതി നടപ്പിലാക്കുമെന്നും സർക്കാർ അറിയിച്ചു.
കഴിഞ്ഞ വർഷം മാനദണ്ഡങ്ങൾ അടിസ്ഥാനപ്പെടുത്തി തിരഞ്ഞെടുത്ത ഗ്രാമപഞ്ചായത്തുകൾക്കാണ് സഹായധനം നേരിട്ട് കൈമാറുന്നത്. തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇതിനോടകം തന്നെ 700 കോടി രൂപ നൽകി കഴിഞ്ഞതായും കേന്ദ്രസർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നു.
ഗ്രാമപഞ്ചായത്തുകൾക്ക് നൽകുന്ന ഈ ഫണ്ടിന്റെ 90 ശതമാനവും സാധാരണക്കാരായ ജനങ്ങളിലേക്കാണ് എത്തുക. ബാക്കി 10 ശതമാനം പദ്ധതി നടത്തിപ്പിനും ഭരണപരമായ ചിലവുകൾക്കുമാണ് വകയിരുത്തിയിരിക്കുന്നത്.
കശ്മീരിലെ വിധവകൾക്കും വൃദ്ധർക്കും പെൻഷൻ നൽകുന്ന ഒരു പദ്ധതി മോദി സർക്കാർ കഴിഞ്ഞ തവണ നടപ്പിലാക്കിയിരുന്നു. ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം നിലനിൽക്കുന്ന സാഹചര്യം വികസനത്തിന് പരമാവധി പ്രയോജനപ്പെടുത്താനാണ് കേന്ദ്രസർക്കാർ ലക്ഷ്യം വെക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിൽ വരുന്നത് ഏത് സർക്കാരാണെങ്കിലും അനുവർത്തിക്കേണ്ട തരത്തിലാണ് പദ്ധതികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
Discussion about this post