തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ ആലപ്പുഴയിലെ വിവാദ ലേക് പാലസ് റിസോർട്ടിന് വഴി വിട്ട സഹായവുമായി സംസ്ഥാന സർക്കാർ. റിസോർട്ടിൽ നിന്നും നികുതിയും പിഴയും ഈടാക്കാനുള്ള ആലപ്പുഴ നഗരസഭയുടെ തീരുമാനത്തിന് സംസ്ഥാന സർക്കാർ തടയിട്ടു. ആലപ്പുഴ നഗരസഭ സെക്രട്ടറിയുടെ ഉത്തരവ് തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി തള്ളി.
തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോർട്ടിൽ നിന്നും 1.17 കോടി രൂപ നികുതിയും പിഴയും ഈടാക്കാനായിരുന്നു ആലപ്പുഴ നഗരസഭയുടെ തീരുമാനം. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് നഗരസഭ സെക്രട്ടറി റിസോർട്ടിന് നോട്ടീസ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് തോമസ് ചാണ്ടിയുടെ റിസോർട്ടിൽ നിന്നും നികുതിയും പിഴയുമടക്കം 34 ലക്ഷം രൂപ മാത്രം ഈടാക്കിയാൽ മതിയെന്ന് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്.
സർക്കാർ തീരുമാനം നടപ്പിലാക്കാൻ നഗരസഭ സെക്രട്ടറിക്ക് സർകാർ നിർദ്ദേശം നൽകി. വസ്തു സംബന്ധിച്ച വിഷയങ്ങളിൽ ഇടപെടാൻ സർക്കാരിന് അധികാരമുണ്ടെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി നൽകിയ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. ഇതോടെ ലേക് പാലസിൽ നിന്നും 1.17 കോടി രൂപ പിഴയീടാക്കാൻ ആലപ്പുഴ നഗരസഭ ഏകകണ്ഠമായി എടുത്ത തീരുമാനമാണ് കാറ്റിൽ പറന്നിരിക്കുന്നത്.
വൻ നിയമലംഘനം സാധൂകരിക്കാൻ ചെറിയ തുക മാത്രം നൽകിയാൽ മതിയെന്ന സർക്കാർ ആവശ്യം നിലവിലുള്ള ചട്ടങ്ങളെ കാറ്റിൽ പറത്തുകയാണ്.മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ വിവാദമായ ലേക്ക് പാലസ് റിസോര്‍ട്ടിലെ ചെറുതും വലുതുമായ പത്തു കെട്ടിടങ്ങള്‍ അനധികൃതമായി നിര്‍മ്മിച്ചതെന്ന് ആലപ്പുഴ നഗരസഭ കണ്ടെത്തിയിരുന്നു. റിസോര്‍ട്ടിലെ ചില കെട്ടിടങ്ങളുടെ വിസ്തീര്‍ണം തെറ്റായി രേഖപ്പെടുത്തി നികുതി വെട്ടിപ്പു നടത്തിയതായും കണ്ടെത്തി. ലേക്ക് പാലസുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായ പശ്ചാത്തലത്തില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലായിരുന്നു നിയമ ലംഘനങ്ങള്‍ പുറത്ത് വന്നത്.
Discussion about this post