ഡൽഹി: ഉറി ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണങ്ങളും ബലാക്കോട്ട് വ്യോമാക്രമണവും ഇച്ഛാശക്തിയുള്ള രാഷ്ട്രീയ- സൈനിക നീക്കങ്ങളുടെ ഫലമാണെന്ന് കരസേന മേധാവി ബിപിൻ റാവത്ത്. കാർഗിൽ യുദ്ധ വിജയത്തിന്റെ ഇരുപതാം വാർഷികത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരും കാലത്ത് യുദ്ധമുറകൾ മാറുമെന്നും സൈബർ യുദ്ധങ്ങളും സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള യുദ്ധങ്ങളും ഉണ്ടാകുമെന്നും ഇന്ത്യൻ സൈന്യം എല്ലാ തരത്തിലുള്ള വെല്ലുവിളികളെയും നേരിടാൻ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സൈന്യത്തിൽ നവീകരണ പ്രക്രിയ പുരോഗമിക്കുകയാണെന്നും സ്പേസ്, സൈബർ പ്രത്യേക ദൗത്യ സേനകൾ പരിശീലനത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ സൈന്യം നേരിട്ട സങ്കീർണ്ണമായ വെല്ലുവിളിയായിരുന്നു 1999ലെ കാർഗിൽ യുദ്ധമെന്ന് അന്നത്തെ കരസേന മേധാവിയായിരുന്ന ജനറൽ വി പി മാലിക് പറഞ്ഞു. ഉയരങ്ങളിൽ തമ്പടിച്ചിരുന്ന അക്രമികൾ മുജാഹിദ്ദീൻ അധിനിവേശ സേനയാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ അത് പാകിസ്ഥാൻ സൈന്യത്തിന്റെയും ഭീകരന്മാരുടെയും സംയുക്ത നീക്കമാണെന്ന് മനസ്സിലാക്കിയപ്പോൾ യുദ്ധസന്നദ്ധരായി. തിരിച്ചടിക്കാൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയിൽ നിന്ന് നേരിട്ട് നിർദ്ദേശം ലഭിച്ചപ്പോൾ സിരകളിൽ വിദ്യുത് പ്രവാഹമുണ്ടായി.
പിന്നീട് പാകിസ്ഥാനെയും ഭീകരന്മാരെയും തുരത്തിയോടിച്ച ശേഷമാണ് വിശ്രമിച്ചതെന്ന് അദ്ദേഹം അഭിമാനത്തോടെ അനുസ്മരിച്ചു. സൈനിക ചരിത്രത്തിലെ ഏറ്റവും വലിയ പ്രത്യാക്രമണത്തിനൊടുവിൽ നമ്മുടെ മണ്ണ് തിരിച്ചു പിടിച്ചത് സൈനിക ജീവിതത്തിലെ അവിസ്മരണീയമായ അനുഭവമായിരുന്നുവെന്നും ജനറൽ മാലിക് കൂട്ടിച്ചേർത്തു.
Discussion about this post