ലോർഡ്സ്: ലോകകപ്പ് ഫൈനലിൽ കന്നി കിരീടം ചൂടാനിറങ്ങിയവരുടെ പോരാട്ടത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിന് ലക്ഷ്യം 242 റൺസ് . ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലാൻഡ് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 241 റൺസെടുത്തു. ന്യൂസിലാൻഡിനായി ഓപ്പണർ ഹെൻട്രി നിക്കോൾസ് 55 റൺസെടുത്തു. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ടോം ലാഥം 47 റൺസ് നേടി. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ക്യാപ്റ്റൻ എന്ന റെക്കോർഡ് സ്വന്തം പേരിൽ കുറിച്ച നായകൻ കെയ്ൻ വില്യംസൺ 30 റൺസുമായി മടങ്ങി. മാർട്ടിൻ ഗപ്ടിലും റോസ് ടെയ്ലറും നിരാശപ്പെടുത്തിയപ്പോൾ ന്യൂസിലാൻഡ് 241ൽ ഒതുങ്ങി.
ഇംഗ്ലണ്ട് ബൗളർമാർ ഭംഗിയായി പന്തെറിഞ്ഞു. ഈ ലോകകപ്പ് സ്വന്തമാക്കാനുറച്ച് ക്രിക്കറ്റിന്റെ മക്കയിൽ കളിക്കാനിറങ്ങിയ ആതിഥേയ ബൗളർമാരിൽ ലിയാം പ്ലങ്കറ്റും ക്രിസ് വോക്സും 3 വീതം വിക്കറ്റ് നേടിയപ്പോൾ ജോഫ്ര ആർച്ചറും മാർക് വുഡും ഓരോ വിക്കറ്റ് വീഴ്ത്തി.
242 റൺസ് നേടി കന്നിക്കിരീടം ചൂടാൻ ക്രിക്കറ്റിന്റെ ഉപജ്ഞാതാക്കളുടെ പിൻ തലമുറ ലോർഡ്സിൽ ബാറ്റേന്തുമ്പോൾ കഴിഞ്ഞ തവണ കൈയ്യെത്തും ദൂരത്ത് നഷ്ടമായ ലോകകിരീടം സ്വന്തമാക്കാൻ അരയും തലയും മുറുക്കിയാകും കീവീസ് ബൗളർമാർ ഇറങ്ങുക.
Discussion about this post