ഡൽഹി: മോട്ടോർ വാഹന ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയാണ് ബിൽ അവതരിപ്പിച്ചത്. വർഷം തോറും റോഡ് അപകടങ്ങളിൽ ലക്ഷങ്ങളുടെ ജീവൻ പൊലിയുന്നതിന് അറുതി വരുത്താൻ എല്ലാവരും ബില്ലുമായി സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
1988ലെ മോട്ടോർ വാഹന നിയമമാണ് ബില്ലിലൂടെ ഭേദഗതി ചെയ്യുന്നത്. പ്രതിവർഷം റോഡ് അപകടങ്ങളിൽ ഇന്ത്യൻ നിരത്തുകളിൽ പൊലിയുന്നത് ഏകദേശം ഒന്നര ലക്ഷം ജീവനുകളാണ്. ഈ ജീവനുകൾ സംരക്ഷിക്കുകയാണ് ബില്ലിന്റെ ഉദ്ദേശ്യമെന്ന് നിതിൻ ഗഡ്കരി ലോക്സഭയിൽ പറഞ്ഞു.
‘രാജ്യത്തെ മുപ്പത് ശതമാനത്തോളം ഡ്രൈവിംഗ് ലൈസൻസുകളും അനർഹമായാണ് വിതരണം ചെയ്യപ്പെടുന്നത്. ഇവിടെ ലൈസൻസ് കിട്ടുകയെന്നത് വളരെ എളുപ്പമാണ്. ആളുകൾക്ക് നിയമങ്ങളെ ഭയമില്ല. അമ്പതും നൂറും രൂപ പിഴകൾ അവരെ പ്രോത്സാഹിപ്പിക്കുകയാണ്.’ മന്ത്രി കൂട്ടിച്ചേർത്തു.
റോഡ് അപകടങ്ങളിൽ പതിനഞ്ച് ശതമാനത്തോളം കുറവ് വരുത്തിയ തമിഴ്നാട് സർക്കാരിനെ ഗഡ്കരി അഭിനന്ദിച്ചു. ഗതാഗത നിയമ ലംഘനങ്ങൾക്ക് കടുത്ത പിഴ ചുമത്തുക, തേർഡ് പാർട്ടി ഇൻഷുറൻസുമായി ബന്ധപ്പെട്ട നിയമങ്ങൾ സുതാര്യമാക്കുക, വാഹനങ്ങളുടെ പെരുപ്പം നിയന്ത്രിക്കുക, റോഡ് സുരക്ഷ ഉറപ്പ് വരുത്തുക എന്നതൊക്കെയാണ് ബില്ലിലെ ഭേദഗതികൾ.
എന്നാൽ ബിൽ സംസ്ഥാനങ്ങളുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് കോൺഗ്രസ്സും തൃണമൂൽ കോൺഗ്രസ്സും ആരോപിച്ചു. ബില്ലിനെ തങ്ങൾ എതിർക്കുന്നതായും അവർ സഭയിൽ വ്യക്തമാക്കി.
പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ മന്ത്രി നിതിൻ ഗഡ്കരി തള്ളിക്കളഞ്ഞു. ബിൽ ഒരു തരത്തിലും സംസ്ഥാനങ്ങളുടെ അധികാരത്തിൽ കടന്നു കയറുന്നില്ല. അത് പൗരന്മാരുടെ സുരക്ഷ ഉറപ്പു വരുത്തുക മാത്രമാണ് ചെയ്യുന്നത്. പതിനെട്ട് സംസ്ഥാനങ്ങളിലെ ഗതാഗത വകുപ്പ് മന്ത്രിമാരുമായി ചർച്ച ചെയ്താണ് ബില്ലിന്റെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. ഇത് പാർലമെന്റിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റിയും ജോയിന്റ് സെലക്റ്റ് കമ്മിറ്റിയും അംഗീകരിച്ചതാണ്. ലോക്സഭയിൽ പാസായാൽ ബിൽ രജ്യസഭയിൽ അവതരിപ്പിച്ച് പാസാക്കി നിയമമാക്കുമെന്നും കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി വ്യക്തമാക്കി.
Discussion about this post