ഡൽഹി: ദാവൂദ് ഇബ്രാഹിമിനെതിരായ ഇന്ത്യൻ നീക്കങ്ങളിൽ നിർണ്ണായക വഴിത്തിരിവ്. ദാവൂദിന്റെ അധോലോക സംഘമായ ഡി- കമ്പനിയുടെ ഹവാല ഇടപാടുകാരനും ഛോട്ടാ ഷക്കീലിന്റെ വലം കൈയ്യുമായ അഹമ്മദ് റാസ എന്നറിയപ്പെടുന്ന അഫ്രോസ് വാദരിയയെ ദുബായ് പൊലീസ് ഇന്ത്യക്ക് കൈമാറി. പാകിസ്ഥാൻ അടക്കമ്മുള്ള വിദേശ രാജ്യങ്ങളിൽ ഇരുന്ന് സൂറത്തിലും മുംബൈയിലും താനെയിലും ഡി- കമ്പനിക്ക് വേണ്ടി ഇടപാടുകൾ നടത്തിയിരുന്നത് അഹമ്മദ് റാസയായിരുന്നു.
സൂറത്തിലെ ബിസിനസ്സുകാരായിരുന്നു പ്രധാനമായും റാസയുടെ ഇരകൾ.
കഴിഞ്ഞ രണ്ടര വർഷമായി റാസയുടെ നീക്കങ്ങൾ മുംബൈ പൊലീസ് വ്യക്തമായി നിരീക്ഷിച്ച് വരികയായിരുന്നു. ഇയാൾക്കെതിരെ മുംബൈ പൊലീസ് പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടിസ് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ദുബായ് പൊലീസിന് ഇയാളെക്കുറിച്ച് വിവരങ്ങൾ ലഭിച്ചിരുന്നു. ദുബായിലെത്തിയ റാസയെ തടഞ്ഞ് വെച്ച ദുബായ് പൊലീസ് ഇയാളെ ഇന്ത്യക്ക് കൈമാറുകയായിരുന്നു.
മുംബൈയിലെയും താനെയിലെയും സൂറത്തിലെയും ഇയാളുടെ കൂട്ടാളികളും ഇടപാടുകാരും പൊലീസ് നിരീക്ഷണത്തിലാണ്. ക്രൈം ബ്രാഞ്ച് ഉടൻ തന്നെ ഇവരെ പിടികൂടുമെന്ന് അറിയുന്നു.
മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചതിന് ശേഷം ഇന്ത്യയുടെ ഭീകരവിരുദ്ധ നീക്കങ്ങളെ ശക്തമായി അന്താരാഷ്ട്ര സമൂഹം പിന്തുണയ്ക്കുകയാണ്. അധോലോക നായകനിൽ നിന്നും ഭീകരവാദിയിലേക്ക് വളർന്ന ദാവൂദ് ഇബ്രാഹിമിനെതിരെയും അയാളുടെ ഡി- കമ്പനിക്കെതിരെയും നടപടി സ്വീകരിക്കാൻ ഇന്ത്യ ഐക്യരാഷ്ട്ര രക്ഷാ സമിതിയോട് ശക്തമായി ആവശ്യപ്പെട്ടിരുന്നു.
‘വർത്തമാനകാലത്തെ ഏറ്റവും വലിയ അപകടകാരി’ എന്നാണ് ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയീദ് അക്ബറുദ്ദീൻ ദാവൂദിനെ വിശേഷിപ്പിച്ചത്.
പാക് ചാരസംഘടനയായ ഐ എസ് ഐയുമായി ചേർന്ന് ദാവൂദ് ബംഗ്ലാദേശ് വഴി ഇന്ത്യയിലേക്ക് വ്യാപകമായി കള്ളനോട്ട് കടത്തിയിരുന്നതായി ഇന്റലിജൻസ് വിവരങ്ങൾ ഉണ്ടായിരുന്നു. എന്നാൽ നോട്ട് നിരോധനത്തിന് ശേഷം ഇതിന്റെ തോത് കുറഞ്ഞിരുന്നു. ഇപ്പോൾ ഇയാൾ ഐ എസ് ഐയുടെ അനധികൃത മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് കൂടുതൽ ശ്രദ്ധ ചെലുത്തിയിരിക്കുന്നത്.
ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ വഴി ഇയാളുടെ സംഘം ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുന്നതായും വിവരമുണ്ട്.
എന്നാൽ യു കെയിൽ പിടിയിലായ ദാവൂദ് സംഘാംഗം ജാബിർ മോട്ടിവാലയെ അമേരിക്കക്ക് കൈമാറുന്നതിനെ പാകിസ്ഥാൻ ശക്തമായി എതിർക്കുകയാണ്. മയക്കുമരുന്ന്, കള്ളപ്പണം തുടങ്ങിയ ഇടപാടുകൾ ഒരിക്കലും ജാബിർ ചെയ്യില്ലെന്നും അയൾ ബഹുമാന്യനായ ഒരു വ്യാപാരിയാണെന്നുമാണ് പാകിസ്ഥാൻ വാദം. ജാബിർ അമേരിക്കൻ പൊലീസിന്റെ കൈയ്യിലായാൽ ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിൽ ഒളിവിൽ കഴിയുന്നതിന്റെ വ്യക്തമായ ചിത്രം അമേരിക്കക്കും അതു വഴി ഇന്ത്യക്കും ലഭിക്കുമെന്ന് പാകിസ്ഥാൻ ഭയപ്പെടുന്നു.
ദാവൂദിന്റെ പാകിസ്ഥാനിലെ സ്വതന്ത്ര വിഹാരത്തിന്റെ ചിത്രം ദേശീയ മാദ്ധ്യമം കഴിഞ്ഞയാഴ്ച പുറത്ത് വിട്ടിരുന്നു. ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിലുണ്ടെന്ന ഇന്ത്യൻ വാദത്തെ സാധൂകരിക്കുന്ന നിലപാട് അമേരിക്ക ലണ്ടൻ കോടതിയിൽ സ്വീകരിച്ചതും പാകിസ്ഥാനെ ഭയപ്പെടുത്തിയിരിക്കുകയാണ്.
Discussion about this post