പാലാ: കോട്ടയം പാലായിൽ അർബുദ രോഗബാധിതനായ യുവാവിനെ പൊലീസ് മർദ്ദിച്ചതായി പരാതി. പാല സ്വദേശി അഖിൽ ബോസാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. ഇദ്ദേഹത്തിന്റെ മുഖത്ത് ക്ഷതമേറ്റിട്ടുള്ളതായി ഡോക്ടർമാർ അറിയിച്ചു. എന്നാൽ ആരോപണം പൊലീസ് നിഷേധിച്ചു.
തിങ്കളാഴ്ച രാത്രി പത്ത് മണിക്കാണ് സംഭവം ഉണ്ടായത്. കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ ഓട്ടോറിക്ഷയെ പൊലീസ് പിന്തുടര്ന്ന് പിടികൂടി. ഓട്ടോ ഓടിച്ചിരുന്ന അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്യാന്‍സര്‍ രോഗിയാണെന്ന് പല തവണ പറഞ്ഞിട്ടും സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചുവെന്നാണ് അഖിലിന്റെ പരാതി. വിവരമറിഞ്ഞ് പാലാ സ്റ്റേഷനിലെത്തിയ അഖിലിന്റെ ബന്ധുക്കളുടെ മുന്നില്‍ വച്ചും പൊലീസ് മര്‍ദ്ദിച്ചെന്ന് പരാതിയില്‍ പറയുന്നു.
എന്നാല്‍, വാഹനം ഓടിക്കുമ്പോള്‍ അഖില്‍ മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്ന് മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അഖിലിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും പൊലീസ് വിശദീകരിക്കുന്നു. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ കോട്ടയം സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി അഖിലിന്റെ മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ പ്രതിഷേധം ശക്തമാകുകയാണ്.
Discussion about this post