കർണ്ണാടകയിലെ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാരിൽ നിന്ന് പിന്തുണ പിൻവലിച്ച രണ്ട് സ്വതന്ത്ര എം.എൽ.എമാർ വിശ്വാസ വോട്ടെടുപ്പ് നടത്താൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചു. സംശാസ്പദമായ തന്ത്രങ്ങൾ ഉപയോഗിച്ച് കുമാരസ്വാമി സർക്കാർ വിശ്വാസ വോട്ടെടുപ്പ് നീട്ടി വയ്ക്കാൻ ശ്രമിക്കുന്നതായി എം.എൽ.എമാർ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആരോപിച്ചു.വിശ്വാസ വോട്ടെടുപ്പ് കൂടുതൽ വൈകിപ്പിക്കുന്നതിനായി മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയെ ആസ്പത്രിയിൽ പ്രവേശിപ്പിക്കാൻ ഒരുങ്ങുകയാണെന്നും എം.എൽ.എ മാർ അപേക്ഷയിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുളള മന്ത്രി സഭയിലേക്കുളള വിശ്വാസ വോട്ടെടുപ്പ് ഉടൻ നടത്തണം. ജൂലായ് 22 ന് വൈകീട്ട് 5.30ന് മുൻപ് ഇത് പൂർത്തിയാക്കാൻ നിർദ്ദേശിച്ച് ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടാണ് അപേക്ഷ.വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ് നടക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും വാദ പ്രതിവാദങ്ങളെ തുടർന്ന് വെളളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.ഗവർണ്ണർ വാജുഭായ് വാലയുടെ രണ്ട് അന്തിമകാലാവധി കഴിഞ്ഞിട്ടും വിശ്വാസ വോട്ടെടുപ്പ് നടത്താൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കുന്നത്.
Discussion about this post