ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനു പിന്നാലെ തിരിച്ചടികള്‍ പതിവായ സാഹചര്യത്തില്‍ മുഖം രക്ഷിക്കാനുള്ള വഴികള്‍ തേടി സിപിഎം. ഇതിനായി ഇന്ന് മുതല്‍ വീടുകളില്‍ കയറി പാര്‍ട്ടി നിലപാടുകള്‍ വിശദീകരിക്കുകയും അഭിപ്രായങ്ങള്‍ കേള്‍ക്കുകയും വേണമെന്നാണ് സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഇന്ന് മുതല്‍ ഈ മാസം 28 വരെയാണ് സിപിഎം പ്രവര്‍ത്തകര്‍ വീടുകളിലെത്തി ആശയവിനിമയം നടത്തുക. ഇതിനായി പ്രത്യേകം സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. കണ്ണൂർ നഗരത്തിലെ വീടുകളിൽ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ചയെത്തി.
സംസ്ഥാനകമ്മിറ്റി അംഗം പി. ജയരാജനാണ് കിഴക്കേ കതിരൂരിൽ നേതൃത്വം നൽകുന്നത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് 27-ന് തലശ്ശേരിയിൽ ഗൃഹസന്ദർശനം നടത്തും. മന്ത്രി ഇ.പി. ജയരാജൻ മട്ടന്നൂർ, പാപ്പിനിശ്ശേരി എന്നിവിടങ്ങളിൽ പ്രചാരണത്തിന് നേതൃത്വം നൽകും.
നോട്ടീസോ ലഘുലേഖയോ നൽകി ഉടൻ അടുത്ത വീട്ടിലേക്ക് പോകുന്ന രീതിവേണ്ടെന്നാണ് കർശനനിർദേശം. വീട്ടുകാരുമായി സംസാരിക്കുകയും അവർക്കെന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ അതറിയുകയും വേണം. വീട്ടുകാരുടെ വിമർശനങ്ങളും ആക്ഷേപങ്ങളും മനസ്സിലാക്കണം. ദുരിതങ്ങളനുഭവിക്കുന്നവർക്ക് സഹായഹസ്തം നീട്ടണം എന്നൊക്കെയാണ് സംസ്ഥാനകമ്മിറ്റിയുടെ നിർദേശങ്ങൾ.
Discussion about this post