സിപിഎം ഏരിയാ നേതാവിന്റ പീഡനം സഹിക്കാതെ ആത്മഹത്യ ഭീഷണി മുഴക്കി ബ്രാഞ്ച് സെക്രട്ടറിയും കുടുംബവും.മാസസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് സിപിഎം ഏരിയാ നേതാവിനും പാർട്ടി അംഗത്തിനും നേരേ ബ്രാഞ്ച് സെക്രട്ടറിയും ഭാര്യയും പരാതിയുമായി രംഗത്ത്.ഒടയംചാൽ ഉദയപുരം ക്ഷീരോത്പാദകസംഘം സെക്രട്ടറിയായിരുന്ന കൊച്ചുവളപ്പിൽ എ.നിഷയും സി.പി.എം. ഉദയപുരം ബ്രാഞ്ച് സെക്രട്ടറിയും നിഷയുടെ ഭർത്താവുമായ കെ.ബി.ബിജുമോനുമാണ് ഏരിയാ നേതാവും ഉദയപുരം ക്ഷീരസഹകരണസംഘം പ്രസിഡന്റുമായ എ.സി.മാത്യുവിനും മുൻ ക്ഷീരസംഘം പ്രസിഡന്റും പാർട്ടിയംഗവുമായ സി.അശോകനുമെതിരേ രംഗത്തുവന്നത്.
2012 മുതൽ 2018 ജനുവരി ഒന്നുവരെ ഉദയപുരം ക്ഷീരോത്പാദകസംഘത്തിൽ സെക്രട്ടറിയായിരുന്നു നിഷ. 2017 ജൂൺ 27 മുതൽ ജൂലായ് 31 വരെ കുട്ടിക്ക് സുഖമില്ലാത്തതിനാൽ അവധിയിലായിരുന്നു. ഈസമയത്ത് ക്ഷീരസംഘം പ്രസിഡന്റായിരുന്ന അശോകൻ സാമ്പത്തികതിരിമറി നടത്തിയതായി നിഷ ആരോപിക്കുന്നു. ഇത് മനസ്സിലാക്കുകയും കണക്കുകളും പണവും സംഘത്തിൽ ഹാജരാക്കാൻ അശോകനോടാവശ്യപ്പെടുകയും ചെയ്തു.
എന്നാൽ, ഓഡിറ്റിങ്ങിൽ കണ്ടെത്തിയ ക്രമക്കേടുകൾക്ക് താൻ കാരണക്കാരിയാണെന്നാരോപിച്ച് 2017 ഡിസംബറിൽ ഭരണസമിതി തനിക്ക് വിശദീകരണനോട്ടീസ് നൽകുകയാണ് ചെയ്തതെന്ന് നിഷ പറയുന്നു.ഇതിനിടെ നിയമാനുസൃതം ലഭിക്കേണ്ട ഉപജീവനബത്ത തടയുന്നതിനായി കോടോം ബേളൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കൂടിയായ എ.സി.മാത്യു തൊഴിലുറപ്പ് അക്രെഡിറ്റഡ് എൻജിനീയറുടെ സഹായത്തോടെ മാർച്ചിൽ താൻ തൊഴിലുറപ്പുജോലിക്ക് പോയതായി തെറ്റായ രേഖയുണ്ടാക്കിയെന്നും ക്ഷീരസംഘവുമായി ബന്ധപ്പെട്ട പരാതിയിൽ അന്വേഷണംനടത്തുന്ന ഉദ്യോഗസ്ഥന് ഇതു നൽകിയെന്നും നിഷ ആരോപിച്ചു.
വ്യാജരേഖ ചമച്ചുവെന്നാരോപിച്ച് എ.സി.മാത്യു, തൊഴിലുറപ്പുപദ്ധതി അക്രെഡിറ്റഡ് എൻജിനീയർ പി.എൽ.രേഷ്മ, പഞ്ചായത്ത് സെക്രട്ടറി എം.കെ.രാധാകൃഷ്ണൻ, സി.അശോകൻ എന്നിവരുടെ പേരിൽ ചൊവ്വാഴ്ച രാജപുരം പോലീസിൽ നിഷ പരാതിയും നൽകി.
Discussion about this post