ന്യൂയോർക്ക്: തീവ്രവാദം അവസാനിപ്പിക്കാൻ വീണ്ടും പാകിസ്ഥാനോട് ശക്തമായി ആവശ്യപ്പെട്ട് അമേരിക്ക. ഇന്ത്യയുമായുള്ള ചർച്ചകൾ ഫലവത്താകണമെങ്കിൽ ആദ്യം തീവ്രവാദം അവസാനിപ്പിക്കാൻ ശക്തമായ നടപടികൾ പാകിസ്ഥാൻ കൈക്കൊള്ളണമെന്ന് അമേരിക്കൻ വിദേശകാര്യ മന്ത്രാലായം.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങളിൽ മദ്ധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന അമേരിക്കൻ നിലപാടിൽ ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. തുടർന്ന് അമേരിക്കയിലെ ഇന്ത്യൻ സ്ഥാനപതിയായ ഹർഷ വർദ്ധൻ ശ്രിംഗ്ലയോട് സംസാരിക്കവെ അമേരിക്കൻ വിദേശകാര്യ വകുപ്പ് പ്രതിനിധി എലിയട്ട് ഏംഗലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിൽ മദ്ധ്യസ്ഥത വഹിക്കാമെന്ന് ഒരിക്കലും അമേരിക്ക നിർബന്ധിതമായി ആവശ്യപ്പെടില്ലെന്നും എലിയട്ട് വ്യക്തമാക്കി. ഇരു രാജ്യങ്ങളും സംയുക്തമായി ആവശ്യപ്പെടുകയാണെങ്കിൽ മാത്രമേ അത്തരമൊരു നീക്കം അമേരിക്കയുടെ ഭാഗത്തു നിന്നും ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം ഉറപ്പ് നൽകി.
അതിർത്തി കടന്നുള്ള ഭീകരവാദ പ്രവർത്തനങ്ങൾ പൂർണ്ണമായി ഉപേക്ഷിച്ചാൽ മാത്രമേ പാകിസ്ഥാനുമായി ഉഭയകക്ഷി ചർച്ചകൾ പുനരാരംഭിക്കൂവെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് രവീഷ് കുമാറും വ്യക്തമാക്കിയിരുന്നു. അതിന് മറ്റൊരു രാജ്യത്തിന്റെയും മദ്ധ്യസ്ഥത തത്കാലം ആവശ്യമില്ലെന്നും ഇന്ത്യ അറിയിച്ചിരുന്നു.
ഇന്ത്യയും പാകിസ്ഥാനുമായുള്ള എല്ലാ തർക്കങ്ങളും ഉഭയകക്ഷി ചർച്ചകളിൽ കൂടി മാത്രമേ പരിഹരിക്കൂവെന്ന് സിംല കരാറും ലാഹോർ പ്രഖ്യാപനവും ചൂണ്ടിക്കാട്ടി രവീഷ് കുമാർ പറഞ്ഞു.
Discussion about this post