ഡൽഹി: ജി എസ് ടി കൗൺസിൽ യോഗം ഈ മാസം 25ന് ചേരും. കേന്ദ്രധനകാര്യ മന്ത്രി നിർമ്മല സീതാരാമന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംസ്ഥാന ധനകാര്യമന്ത്രിമാർ പങ്കെടുക്കും.
പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടിക്ക് കീഴിൽ കൊണ്ടുവരുന്ന കാര്യങ്ങളടക്കം പരിഗണിച്ചേക്കും. ദീർഘനാളായി ഉന്നയിക്കപ്പെടുന്ന വിഷയമാണ് പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടിയിൽ പെടുത്തുക എന്നത്. ഈ യോഗത്തിൽ വിഷയം ചർച്ച ചെയ്യപ്പെടുമെന്നത് പ്രധാനമാണ്.
ലോട്ടറിയുടെ നികുതി കാര്യവും ഇത്തവണ കൗൺസിൽ യോഗത്തിന്റെ പരിഗണനയിലുണ്ട്. കഴിഞ്ഞ കൗൺസിലിൽ ഇക്കാര്യം അറ്റോർണി ജനറലിന്റെ നിയമ ഉപദേശത്തിന് വിട്ടതാണ്. നിലവിൽ സംസ്ഥാനങ്ങൾ നേരിട്ടു നടത്തുന്ന ലോട്ടറികൾക്ക് 12 ശതമാനവും അംഗീകൃത ഏജൻസികൾ നടത്തുന്നവയ്ക്ക് 28 ശതമാനവുമാണ് നികുതി.
ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതി ഇളവ് ഈ യോഗത്തിൽ ഉണ്ടാകും. നിലവിലെ 12 ൽ നിന്ന് 5 ശതമാനമാക്കാനാണ് ആലോചന. കാറുകൾക്കെല്ലാം 28 ശതമാനമാണ് ജി.എസ്.ടി. സൗരോർജത്താൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾക്കും നികുതി ഇളവുണ്ടാകും. പാരമ്പര്യേതര ഊർജ്ജ ഉപകരണങ്ങൾക്ക് ജി.എസ്.ടി ഇളവ് നൽകുന്ന കാര്യം പരിഗണിക്കാൻ ഡൽഹി ഹൈക്കോടതിയുടെ നിർദേശമുണ്ടായിരുന്നു. വിഷയം ഗൗരവമായി പരിഗണിക്കാനാണ് സാദ്ധ്യത.
Discussion about this post