വീടിന്റെ മതിൽ പൊളിച്ചത് ചോദ്യം ചെയ്ത റിട്ട. അധ്യാപകനെ കൂട്ടം ചേർന്ന് മർദിച്ച സംഭവത്തിൽ ആറുപേരെ പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തു. എളവള്ളി വാക സ്വദേശികളായ വടാശേരി വീട്ടിൽ പ്രകാശൻ (56), പ്രമോദ് (53), പ്രണവ് (23), അടിയാറെ വീട്ടിൽ ഷിജു എന്ന രാജു (49), ഷാരുൺ (19), അഭിജിത്ത് (23) എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്.
വീടിന്റെ ഗേറ്റിന് സമീപം കല്ലുകള്‍ കൊണ്ട് നിർമിച്ച താൽക്കാലിക മതില് ഇടിഞ്ഞ് വീണത് അടുത്തുണ്ടായിരുന്ന യുവാക്കളോട് ചോദിച്ചപ്പോഴാണ് സംഘം സുഗുണനെ കൂട്ടംകൂടി മർദിച്ചതെന്ന് പൊലീസ് പറയുന്നു. എളവള്ളി വാകയിൽ കുന്നത്തുള്ളി സുഗുണനെ (78)യാണ് ഒരു കൂട്ടം പരിസരവാസികൾ ചേർന്ന് മർദിച്ചത്. അബോധാവസ്ഥയിലായ സുഗുണൻ ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ കൈ ഒടിഞ്ഞതിനു പുറമെ തലയ്ക്കു ഗുരുതര പരുക്കേറ്റിട്ടുണ്ട്.
മുമ്പും പ്രദേശവാസികളിൽ നിന്ന് ഇത്തരം ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് സുഗുണന്റെ മകൻ സിജോ മൊഴി നൽകിയതായി പൊലീസ് വ്യക്തമാക്കി. സിജോ പകർത്തിയ പിതാവിനെ മർദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സുഗുണനു നേർക്കു പത്തോളം പേരടങ്ങുന്ന സംഘം ആക്രോശിക്കുന്നതും ഇതിൽ ചിലർ ക്രൂരമായി മർദിക്കുന്നതും വിഡിയോ ദൃശ്യങ്ങളിൽ കാണാം. പലവട്ടം മുഖത്ത് ആഞ്ഞടിക്കുന്നുണ്ട്. കൂട്ടത്തിലൊരാൾ പ്രായം പോലും പരിഗണിക്കാതെ ഇദ്ദേഹത്തെ അടിച്ചു നിലത്തു വീഴ്ത്തുന്നതും ദൃശ്യങ്ങളിലുണ്ട്.
Discussion about this post