ചാവക്കാട്: കോൺഗ്രസ്സ് പ്രവർത്തകൻ നൗഷാദിന്റെ കൊലപാതകത്തിൽ എസ് ഡി പി ഐയുടെ പങ്കിനെക്കുറിച്ച് മുല്ലപ്പള്ളി പറയാതിരുന്നത് അതിനെ കുറിച്ച് അറിയാത്തതിനാലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ ചെന്നിത്തല. സംഭവവുമായി ബന്ധപ്പെട്ട് എസ് ഡി പി ഐയെ വിമർശിക്കാൻ പോലും കോൺഗ്രസ്സ് നേതൃത്വം തയ്യാറാകാത്തതിനെ തുടർന്ന് കോൺഗ്രസ്സ് പ്രവർത്തകർക്കിടയിൽ അമർഷം ശക്തമായ സാഹചര്യത്തിലാണ് കെ പി സി സി പ്രസിഡന്റിനെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിരിക്കുന്നത്. സംഭവം അറിഞ്ഞ ശേഷം അദ്ദേഹം ശക്തമായി അപലപിച്ചെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
നൗഷാദിന്റെ കൊലപാതകം ആസൂത്രിതമെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, അന്വേഷണത്തിൽ പൊലീസിന് വീഴ്ച പറ്റിയതായും കുറ്റപ്പെടുത്തി. മഹാരാജാസ് കോളേജിൽ അഭിമന്യു വധത്തിൽ ഇതുവരെയും ഒന്നാം പ്രതിയെ പിടികൂടാൻ സാധിച്ചിട്ടില്ലെന്നും പൊലീസ് എന്തുകൊണ്ട് പ്രതിയെ പിടിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു. 24 മണിക്കൂർ കഴിഞ്ഞിട്ടും നൗഷാദിന്റെ കൊലപാതകത്തിന്റെ ആസൂത്രകരായ എസ്.ഡി.പി.ഐക്കാരെ പൊലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും ചെന്നിത്തല ആരോപിച്ചു.
അതേസമയം, കേസിൽ നാല് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. കൊലയ്ക്ക് പിന്നിൽ 22 അംഗ സംഘമുണ്ടെന്നാണ് സൂചന. പ്രതികൾ ചാവക്കാട് ഭാഗത്തുളളവർ തന്നെയെന്നും പൊലീസ് അറിയിച്ചു. നൗഷാദ് ഉൾപ്പെടെ നാല് കോൺഗ്രസ് പ്രവർത്തകർക്കാണ് കഴിഞ്ഞദിവസം വെട്ടേറ്റത്. ആക്രമണത്തിൽ പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ചികിത്സയ്ക്കിടെ ആശുപത്രിയിൽ വച്ച് നൗഷാദ് മരണപ്പെടുകയായിരുന്നു.
Discussion about this post