ജമ്മു കാശ്മീർ തിരഞ്ഞെടുപ്പ് വർഷാവസാനത്തിന് മുൻപ് നടത്തണമെന്ന് ആവശ്യപ്പെട്ട് ദേശീയ കോൺഫറൻസ് പ്രതിനിധി സംഘം പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർത്ഥിച്ചു. കാശ്മീർ താഴ് വരയിലെ സ്ഥിതി ഗതികൾ മോശമായേക്കാവുന്ന നടപടികൾ സ്വീകരിക്കരുതെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു. പ്രതിനിധി സംഘവും മോദിയും തമ്മിലുളള കൂടിക്കാഴ്ച 20 മിനിട്ടോളം നീണ്ടു നിന്നു.മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയും, പാർട്ടി എം.പി ഹസ്നെയ്ൻ മസൂദിയും പങ്കെടുത്തു.
സംസ്ഥാനത്തെ അവസ്ഥയെ കുറിച്ചും ജനങ്ങളുടെ ആശങ്കകളെകുറിച്ചും പ്രധാനമന്ത്രിയെ അറിയിച്ചതായി ഒമർ പറഞ്ഞു. പ്രധാനമന്ത്രിയുടെ മുന്നിൽ തിരഞ്ഞെടുപ്പ് വിഷയവും, കാശ്മീർ നടപടിയും സംബന്ധിച്ച രണ്ടു വിഷയങ്ങളാണ് ചർച്ച ചെയ്തതെന്നും ഒമർ കൂട്ടിച്ചേർത്തു.
കാശ്മീർ താഴ് വരയിലെ സ്ഥിതി മെച്ചപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ ഒരു പാട് മികച്ച രീതിയിലാണ് കാശ്മീർ താഴ് വര ഉളളത് എന്നാൽ എപ്പോൾ വേണമെങ്കിലും സ്ഥിതി വഷളാകാമെന്നും പ്രതിനിധി സംഘം പ്രധാനമന്ത്രിയെ അറിയിച്ചു.
ഒരു പുതിയ സർക്കാരിനെ തിരഞ്ഞെടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ആരെയാണ് തിരഞ്ഞെടുക്കേണ്ടതെന്ന് ജനങ്ങൾ തീരുമാനിക്കട്ടെ, വിധി എന്തായാലും സ്വീകരിക്കും.പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുളള കൂടിക്കാഴ്ച സൗഹാർദ്ദ പരമായിരുന്നുവെന്നും ഒമർ കൂട്ടിച്ചേർത്തു.
കൂടിക്കാഴ്ചയിൽ ഞങ്ങൾ സംതൃപ്തരാണ്. പ്രധാനമന്ത്രി പ്രതിനിധി സംഘത്തോട് പറഞ്ഞ കാര്യങ്ങൾ ഒമർ വെളിപ്പെടുത്തിയിട്ടില്ല. ജമ്മു കാശ്മീർ രാഷ്ട്രീയ പാർട്ടികൾ ഒരുമിക്കണമെന്ന പി.ഡി.പി നേതാവ് മെഹബൂബ് മുഫ്തിയുടെ അഭ്യർത്ഥന എൻ.സിയുടെ രാഷ്ട്രീയ കാര്യ സമിതി യോഗം ഞായറാഴ്ച നടത്തിയതിന് ശേഷം അതിനെ കുറിച്ച് തീരുമാനിക്കുമെന്നും ഒമർ പറഞ്ഞു.
Discussion about this post