കശ്മീരിൽ തീവ്രവാദികളെ സൃഷ്ടിക്കുന്നത് ഹുറീയത്ത് കോൺഫറൻസും ജമാ അത്തെ ഇസ്ലാമിയും പോലുള്ള സംഘടനകളെന്ന് ഭാരതീയ ജനത പാർട്ടി ദേശീയ ജനറൽ സെക്രട്ടറി രാം മാധവ്. കശ്മീരിലെ പ്രാദേശിക രാഷ്ട്രീയ പാർട്ടികൾക്ക് ഇതിൽ നിർണ്ണായകമായ പങ്കാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന് സർക്കാർ അനുവദിക്കുന്ന ഫണ്ടുകൾ അർഹരുടെ കൈയ്യിൽ കൃത്യമായി എത്താത്ത സാഹചര്യമുണ്ട്. ഇത് കശ്മീരിലെ ചില പ്രത്യേക കുടുംബങ്ങളിലേക്കാണ് പോകുന്നത്. അത് ഇനി നടപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആർട്ടിക്കിൾ 370 കൊണ്ട് കശ്മീരിൽ ഒരു പ്രയോജനവുമുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കശ്മീരിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം ഭീകരവാദത്തെ അനുകൂലിക്കുന്ന ഹുറീയത്ത് കോൺഫറൻസ്, ജമാ അത്തെ ഇസ്ലാമി പോലുള്ള സംഘടനകളാണ്. അവർ അതിർത്തി കടന്നുള്ള ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു. അവർക്ക് അവരുടേതായ സ്ഥാപിത താത്പര്യങ്ങൾ ഉണ്ട്. ഇത്തരം സംഘടനകൾ വിഘടനവാദത്തെയും തീവ്രവാദത്തെയും പിന്തുണയ്ക്കുന്നു. നേതാക്കൾ അവരുടെ മക്കളെ വിദേശങ്ങളിലേക്ക് അയക്കുകയും നിഷ്കളങ്കരായ കശ്മീരി കുട്ടികളെ ഭീകരവാദത്തിന്റെ ഇരകളാക്കുകയും ചെയ്യുന്നു.
കശ്മീരിലെ ചെറുപ്പക്കാരുടെ ചോരക്ക് വിലയിടുന്ന ഇത്തരം നേതാക്കളുടെ പ്രവൃത്തികൾ ഇനി കശ്മീരിൽ ചെലവാകില്ലെന്നും രാം മാധവ് പറഞ്ഞു. ഇവർക്കെതിരെ കേന്ദ്രസർക്കാർ ശക്തമായ നടപടികൾ കൈക്കൊള്ളും. കശ്മീരിലേക്ക് അർഹതപ്പെട്ട പണം ഇനി കശ്മീരികളുടെ കൈകളിലെത്തുമെന്നും വിഘടനവാദി നേതാക്കൾ അത് കണ്ട് സ്വപ്നങ്ങൾ നെയ്യേണ്ടതില്ലെന്നും രാം മാധവ് വ്യക്തമാക്കി.
Discussion about this post